ബലൂചിസ്താൻ: പാകിസ്താന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കരിദിനമായി ആചരിക്കാൻ ബലൂച് ജനത. പാകിസ്താൻ ഭരണകൂടത്തിന്റെയും സുരക്ഷാസേനയുടെയും ബലൂച് ജനതയ്‌ക്കെതിരായ കിരാത നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മഹത്തായ ദിവസമായി ആഘോഷിക്കാനും ആഹ്വാനമുണ്ട്.
പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാൻ ദിവസങ്ങൾക്ക് മുൻപേ ആഹ്വാനം ഉയർന്നിരുന്നു. ഓഗസ്റ്റ് 14 ഒരിക്കലും മഹത്തായ ദിവസമായി ആഘോഷിക്കാനാകില്ലെന്നാണ് ബലൂച് ജനതയുടെ പക്ഷം. വർഗീയ വിദ്വേഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ദിനമാണതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പാക് അധീന കശ്മീരിലും ഓഗസ്റ്റ് 14 കരിദിനമായി ആചരിക്കാൻ ആഹ്വാനം ഉണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ പാകിസ്താൻ ഭരണകൂടത്തെ വിമർശിച്ച് പോസ്റ്റിടുന്ന രാഷ്ട്രീയ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. പലർക്കും പ്രാദേശിക പോലീസ് സ്‌റ്റേഷനുകളിൽ ക്രൂരമായി മർദ്ദനമാണ്് ഏൽക്കേണ്ടി വന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ പാക് അനുകൂല പോസ്റ്റുകൾ ഇടാൻ നിർബന്ധിച്ചായിരുന്നു മർദ്ദനമെന്നാണ്
റിപ്പോർട്ടുകൾ. പാക് അധീന കശ്മീരിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഓഗസ്റ്റ് 14 ന് പാകിസ്താൻ പതാക ഉയർത്തണമെന്നും അഭിവാദ്യം ചെയ്യണമെന്നും സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുസാഫറാബാദിൽ ഉൾപ്പെടെയാണ് രാഷ്ട്രീയ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അതേസമയം സർക്കാരിന്റെ നിർബന്ധിത ഇടപെടൽ യുഎൻ പ്രമേയത്തിന് ഘടകവിരുദ്ധമാണെന്ന് രാഷ്ട്രീയ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പാക് അധീന കശ്മീരിനെ തർക്കപ്രദേശമായിട്ടാണ് യുഎൻ നിഷ്‌കർഷിച്ചിട്ടുളളത്.
Discussion about this post