ചെന്നൈ : നീറ്റ് വിരുദ്ധ ബില്ലിന് അനുമതി നൽകാത്ത ഗവർണർക്കെതിരെ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ ഓഗസ്റ്റ് 20ന് സംസ്ഥാനവ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസം സംസ്ഥാന വിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സമരപ്രഖ്യാപനം.
ഡിഎംകെയുടെ യുവജന, വിദ്യാർഥി, ഡോക്ടർമാരുടെ സംഘടനകൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഗസ്റ്റ് 20ന് പകൽ നിരാഹാര സമരം നടത്തുമെന്ന് കായിക, യുവജനകാര്യ സംസ്ഥാന മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ബില്ലിന് അംഗീകാരം നൽകാത്തത് വരെ പാർട്ടി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഉദയനിധി സ്റ്റാലിനും മൂന്ന് വിഭാഗങ്ങളുടെ സെക്രട്ടറിമാരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ വിഷയം കൺകറന്റ് ലിസ്റ്റിൽ നിന്ന് ഭരണഘടനയുടെ സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) പോലുള്ള പരീക്ഷകൾ നിർത്തലാക്കുന്നതിന് ഈ നീക്കം വഴിയൊരുക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
Discussion about this post