അബുദാബി: ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പളളികൾ തകർക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് യുഎഇ. ഇത്തരത്തിലുളള ഏത് നീക്കത്തെയും ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ സഹവർത്തിത്വവും സഹിഷ്ണുതയും സമാധാനവും വളർത്താനുളള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഘടകവിരുദ്ധമാണ് വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദവുമെന്ന് പ്രസ്താവനയിൽ പറയുന്നു.
മനുഷ്യ സുരക്ഷയെയും സുസ്ഥിരതയെയും ദുർബലമാക്കുകയും ധാർമിക മൂല്യങ്ങളുടെ ലംഘനത്തിനും വഴിയൊരുക്കുന്ന എല്ലാ പ്രവൃത്തികളെയും യുഎഇ നേരത്തെ മുതൽ തന്നെ ശക്തമായി അപലപിക്കുന്നുണ്ടെന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞു. സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ലോകതത്വങ്ങൾ അന്താരാഷ്ട്ര സമൂഹം മുറുകെപ്പിടിക്കേണ്ട കാലഘട്ടത്തിൽ ഇത്തരം ധ്രുവീകരണവും അതിന് പ്രേരിപ്പിക്കുന്നതും ഒഴിവാക്കപ്പെടേണ്ടതാണെന്നും യുഎഇ പറഞ്ഞു.
ഇതര മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കാനാണ് പരിശ്രമിക്കേണ്ടതെന്നും യുഎഇ വ്യക്തമാക്കി. ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് പാകിസ്താനിലെ ഫൈസലാബാദിൽ ക്രിസ്ത്യൻ പളളികൾ കത്തിക്കുകയും തകർക്കുകയും ചെയ്തത്. സംഭവത്തിൽ നൂറോളം പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താൻ സർക്കാരിന്റെ വാദം.
ക്രിസ്തീയ ഭൂരിപക്ഷ പ്രദേശത്താണ് വ്യാപക അക്രമങ്ങൾ നടന്നത്. എൺപതോളം വീടുകളും പത്തൊൻപതോളം പളളികളും തകർക്കപ്പെട്ടിരുന്നു. സംഭവത്തിൽ ആഗോള തലത്തിൽ ക്രൈസ്തവ സമൂഹം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post