തൃപ്പൂണിത്തുറ; എള്ളോളം കളളത്തരങ്ങളില്ലാത്ത കാലം സൃഷ്ടിച്ചെടുക്കാനുളള പോരാട്ടത്തിന് ഓണസങ്കൽപങ്ങൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ലക്ഷ്യവും അത്തരമൊരു കാലം പുനസൃഷ്ടിക്കലാണെന്ന് പിണറായി വിജയൻ പറഞ്ഞു.
വിവിധ ആഘോഷങ്ങൾ ഉണ്ടെങ്കിലും ഓണം നമ്മുടെ ദേശീയ ഉത്സവമായത് നമ്മുടെ ചില മഹത് സങ്കൽപങ്ങളെക്കുറിച്ച് നമുക്ക് പറഞ്ഞുതരുന്നുണ്ട്. മാനുഷരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നുവെന്ന് ആ സങ്കൽപം പറഞ്ഞു തരുന്നു. കളളപ്പറയും ചെറുനാഴിയുമില്ലാത്ത, എള്ളോളം കളളത്തരങ്ങളില്ലാത്ത, ബാല മരണങ്ങളില്ലാത്ത, ദുഷ്ടനെ കൺകൊണ്ട് കാണാനില്ലാത്ത, നല്ലവരല്ലാതെ മറ്റാരുമില്ലാത്ത കാലം മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന സമഭാവനയുടെ സമൃദ്ധിയുടെ ഒരു കാലം അത്തരമൊരു കാലം സൃഷ്ടിച്ചെടുക്കാനുളള പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനമാണ് ഓണസങ്കൽപങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭേദചിന്തകൾക്ക് അതീതമായ ഒരുമിക്കലിന്റെയും ബഹുസ്വരതയുടെയും ആഘോഷമാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം. ഒരുമയുടെ സന്ദേശം ഉൾക്കൊണ്ട് ഒറ്റ മനസായി മാറാൻ നമുക്ക് കഴിയണം.
ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ എത്തിക്കാൻ ഇത് മുൻനിർത്തി സാധിക്കണം. വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല അത്തച്ചമയത്തിലെ സാഹോദര്യാംശങ്ങൾ ലോകത്താകെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജഭരണകാലത്ത് നിന്ന് ജനാധിപത്യ ഭരണത്തേക്ക് മാറിയപ്പോഴും മനുഷ്യർക്ക് അന്യമല്ലാത്ത ആഘോഷങ്ങളെല്ലാം പഴയ പ്രതാപത്തോടെ നിലനിർത്തിപ്പോരുകയാണ്. അതിന് തെളിവാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷങ്ങൾ. രാജാധികാരത്തിന്റെ സ്വകാര്യ ആഘോഷമായിരുന്നില്ല മറിച്ച് ജനങ്ങളുടെ പൊതുവായ ആഘോഷമായിരുന്നു അത്തച്ചമയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറ നൽകുന്ന മതസൗഹാർദ്ദത്തിന്റെ തെളിവെളിച്ചം വർഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കുകളിലേക്കും പടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗഹാർദ്ദത്തിന്റെയും ശാന്തിയുടെയും ജനകീയതയുടെയും മതനിരപേക്ഷതയുടെയും ഉളളടക്കം ഇന്ത്യയിലാകെ എത്തിക്കാൻ കൂടുതൽ ശ്രദ്ധിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.
Discussion about this post