ഷിംല : ഹിമാചൽപ്രദേശിലെ എല്ലാ ബിജെപി എംപിമാരും തങ്ങളുടെ മുഴുവൻ എംപി ഫണ്ടും സംസ്ഥാനത്തിന്റെ ദുരന്തനിവാരണത്തിനായി നൽകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂറിനോടൊപ്പം ഹിമാചൽ പ്രദേശിലെ ദുരന്തബാധിത പ്രദേശങ്ങൾ ജെപി നദ്ദ സന്ദർശിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ അദ്ദേഹം വിലയിരുത്തി. ദുരന്തത്തിൽ നിന്ന് കരകയറാൻ ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഹിമാചൽ പ്രദേശിനുള്ള ഇടക്കാലാശ്വാസം ഉൾപ്പെടെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രസർക്കാർ ഇതുവരെ 622 കോടി രൂപ അനുവദിച്ചതായി ജെപി നദ്ദ അറിയിച്ചു. കൂടാതെ മഴക്കെടുതി മൂലം തകർന്ന സംസ്ഥാനത്തെ റോഡുകൾക്കായി പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ ഏകദേശം 2700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം എസ്ഡിആർഎഫിന് 200 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ജെ പി നദ്ദ, അനുരാഗ് സിംഗ് താക്കൂർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കനത്ത മഴയിൽ വീട് നഷ്ടപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്ന് ജെ പി നദ്ദ മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിലെ ഹിമാചൽ പ്രദേശിന്റെ സാഹചര്യങ്ങളും ദുരന്തത്തിന്റെ തീവ്രതയും കണക്കിലെടുത്ത് കേന്ദ്രത്തിൽ നിന്ന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് സുഖ്‌വീന്ദർ സിംഗ് സുഖു ആവശ്യപ്പെട്ടു.
Discussion about this post