ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. ഡെറാഡൂണിൽ ശക്തമായ മഴയിൽ മരം വീണ് ക്ഷേത്രം തകർന്നു. പ്രശസ്ത ക്ഷേത്രമായ താപകേശ്വർ മഹാദേവ ക്ഷേത്രമാണ് തകർന്നത്.
കഴിഞ്ഞ ദിവസം മുതൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിനുള്ളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സാഹചര്യവും ഉണ്ടായിരുന്നു. രാവിലെയും ശക്തമായ മഴ തുടർന്നതോടെ സമീപത്തെ മരം കടപുഴകി ക്ഷേത്രത്തിന് മുകളിലേക്ക് വീണു. ഇതോടെയായിരുന്നു ക്ഷേത്രം തകർന്നത്. സംഭവ സമയവും ക്ഷേത്രത്തിൽ ഭക്തർ ഉണ്ടായിരുന്നു. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഭക്തർ രക്ഷപ്പെട്ടത്. ക്ഷേത്രത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ജഖാൻ ഗ്രാമത്തിൽ 16 വീടുകൾ തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഉൾപ്പെടെ തകരുന്ന സാഹചര്യം ഉണ്ടായത്. ഏഴ് പശുത്തൊഴുത്തുകളും തകർന്നിരുന്നു. വീടുകൾ തകർന്നതോടെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 50 ഓളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വളർത്തു മൃഗങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കലുവാല മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളായി തുടരുന്ന മഴയിൽ പ്രദേശത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.
Discussion about this post