ഗുവാഹട്ടി: അദ്ധ്യാപകർക്കായി പുതിയ ഡ്രസ് കോഡ് പുറത്തിറക്കി അസം സർക്കാർ. ജീൻസ് ഉൾപ്പെടെയുള്ള മോഡേൺ വസ്ത്രങ്ങൾ വിലക്കിക്കൊണ്ടാണ് സർക്കാരിന്റെ പുതിയ ഡ്രസ് കോഡ്. വസ്ത്രധാരണം സംബന്ധിച്ചുള്ള പുതിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്നാണ് സർക്കാർ ഉത്തരവ്.
ഹയർസെക്കന്ററി അദ്ധ്യാപകർക്കാണ് വസ്ത്രധാരണം സംബന്ധിച്ച് പുതിയ ഡ്രസ് കോഡ് പുറപ്പെടുവിച്ചിട്ടുള്ളത്. ജീൻസ്, ടി ഷർട്ട് എന്നിവ ധരിച്ച് സ്‌കൂളിലേക്ക് വരരുതെന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഫോർമൽ വസ്ത്രങ്ങൾ ധരിച്ച് വേണം സ്‌കൂളിൽ എത്താനും യോഗങ്ങളിൽ പങ്കെടുക്കാനും. പുരുഷന്മാരായ അദ്ധ്യാപകർക്ക് ഫോർമൽ ഷർട്ടുകൾ, മുണ്ട്, പൈജാമ എന്നിവ ധരിക്കാം. സ്ത്രീകളായ അദ്ധ്യാപകർ സൽവാർ സ്യൂട്ട്, സാരി തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് വേണം സ്‌കൂളിലേക്ക് വരാൻ. ജീൻസ്, ടി ഷർട്ട്, ട്രൗസർ, ലെഗ്ഗിംഗ്‌സ് എന്നിവ അനുവദിക്കില്ലെന്നും നിർദ്ദേശത്തിലുണ്ട്. വസ്ത്രങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പുലർത്തണം എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെ ഹയർസെക്കന്ററി അദ്ധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വസ്ത്രധാരണം സംബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചത്. മാന്യത, അച്ചടക്കം എന്നിവയുടെ പ്രതീകമാണ് അദ്ധ്യപകർ. അതിനാൽ വസ്ത്രധാരണത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
Discussion about this post