ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് ഡ്രോൺ പറത്തുന്നതിന് വിലക്ക്. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്ര പരിധിയിൽ ഡ്രോൺ ഉപയോഗിക്കുന്നത് ഗോരഖ്പൂർ പ്രാദേശിക ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അജ്ഞനി കുമാർ സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രോൺ പറത്തണമെങ്കിൽ ഭരണകൂടത്തിന്റെ അനുമതി വാങ്ങണമെന്ന് ഉത്തരവിൽ പറയുന്നു. ഹിന്ദുസ്ഥാൻ ഉർവറാഖ് ആന്റ് രസയാൻ ലിമിറ്റഡിന്റെ കീടനാശിന് പ്ലാന്റ്, എയിംസ്, റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ക്ഷേത്രത്തിന്റെ രണ്ട് കിലോ മീറ്റർ പരിധിയിൽ വരുന്നത്. ഇവിടെയും ഡ്രോൺ പറത്തുന്നതിന് വിലക്കുണ്ട്.
ഡ്രോൺ ഉപയോഗിക്കണമെങ്കിൽ ഏഴ് ദിവസം മുൻപ് അപേക്ഷ നൽകണം. ഡ്രോണും പറത്താൻ തീരുമാനിച്ച മേഖലകളും പരിശോധിച്ച ശേഷമാകും അനുമതി നൽകുക എന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കണ്ടിരുന്നു. ഇതേ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
Discussion about this post