തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. അപകടങ്ങൾ വർദ്ധിക്കുന്നതിനാലാണ് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കാനുള്ള കാരണമെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച കരട് നിർദ്ദേശം സർക്കാരിന് കൈമാറിയെന്നാണ് വിവരം.
ഇരുചക്ര വാഹനങ്ങളുടെ സാന്നിധ്യമാണ് ദേശീയ പാതയിലെ അപകടങ്ങൾക്ക് കാരണമെന്നും അതിനാൽ സർവീസ് റോഡിലൂടെ മാത്രമേ ഇരുചക്രവാഹനങ്ങൾ അനുവദിച്ചാൽ മതിയെന്നുമാണ് ഗതാഗത സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ ഈ റോഡുകളിൽ നിന്ന് പൂർണമായും നിരോധിക്കണം. ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ വലിയ വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാനാകുമെന്നും അപ്പോൾ 60 കിലോമീറ്റർ സ്പീഡിലുള്ള ഇരുചക്രവാഹനം വന്നാൽ മറ്റ് വാഹനങ്ങളുടെ വേഗത കുറയുന്നതിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്നാണ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നിർദേശങ്ങളിലുള്ളത്.
ഇരുചക്രവാഹനങ്ങൾ സർവീസ് റോഡിലൂടെ മാത്രം അനുവദിച്ചാൽ മതിയെന്ന നിർദേശം വ്യാപക എതിർപ്പിന് കാരണമായേക്കും.
Discussion about this post