ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവാണ് ചാന്ദ്രയാൻ ഉൾപ്പെടെയുളള ബഹിരാകാശ പദ്ധതികൾക്ക് അടിത്തറയിട്ടതെന്ന കോൺഗ്രസ് പ്രചാരണം പൊളിച്ചടുക്കി കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ. മുൻ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ കാലത്താണ് ഇന്ത്യ ചാന്ദ്രദൗത്യത്തിന് മുന്നോടിയായുളള ഗവേഷണങ്ങളിൽ ഏറെ മുന്നേറിയതെന്ന് നിയമമന്ത്രി കൂടിയായ അർജുൻ റാം മേഘ് വാൾ പറഞ്ഞു.
സോമയാൻ എന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞർ നൽകിയിരുന്ന പേര്. പിന്നീട് ഇത് മാറ്റി ചാന്ദ്രയാൻ എന്നാക്കാൻ നിർദ്ദേശിച്ചതും വാജ്‌പേയി ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ദൗത്യം വിജയിപ്പിച്ചതിന്റെ പൂർണ ക്രെഡിറ്റും ഐഎസ്ആർഒയ്ക്കാണ്. രാജ്യത്തിന് വേണ്ടി അവർ ആ ദൗത്യം പൂർത്തിയാക്കി. പക്ഷെ ചാന്ദ്രയാൻ ദൗത്യത്തിന്റെ ആശയം അടൽ ബിഹാരി വാജ്‌പേയിയുടെ ചിന്തയിൽ നിന്നാണ് പിറന്നതെന്നും അർജുൻ റാം മേഘ് വാൾ പറഞ്ഞു.
ദൗത്യവുമായി മുന്നോട്ടുപോകാനും ചന്ദ്രോപരിതലത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും ശാസ്ത്രജ്ഞരോട് നിർദ്ദേശിച്ചതും വാജ്‌പേയിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാന്ദ്രയാൻ വിജയിച്ചതോടെ നെഹ്‌റുവാണ് ദൗത്യത്തിന് തുടക്കമിട്ടതെന്ന തരത്തിൽ കോൺഗ്രസ് പ്രചാരണം ആരംഭിച്ചിരുന്നു.
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് അടിത്തറയിട്ടത് നെഹ്‌റുവാണെന്നും ആദ്യഘട്ടത്തിൽ നെഹ്‌റു നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ചാന്ദ്രയാൻ 3 യുടെ വിജയമെന്നുമായിരുന്നു ഔദ്യോഗിക സമൂഹമാദ്ധ്യമ പേജുകളിലൂടെ ഉൾപ്പെടെ കോൺഗ്രസ് പ്രചരിപ്പിച്ചത്.
Discussion about this post