ലക്‌നൗ : ഹിന്ദു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബിഎസ്പി എംപിയുടെ മകനെതിരെ കേസ്. എംപി ഷാഹിദ് അഖ്‌ലാഖിന്റെ മകൻ ഡാനിഷിനെതിരെയാണ് പോലീസ് കേസ് എടുത്തത്. യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഡാനിഷുമായി സൗഹൃദത്തിലായത് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ആദ്യം യുവതി ഇതിന് വിസമ്മതിച്ചു. എന്നാൽ പിന്നീട് അനുകൂല മറുപടി നൽകുകയായിരുന്നു.
ഒരിക്കൽ ഇയാൾ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് മീററ്റിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ശേഷം ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.
എന്നാൽ ഇതിന് ശേഷം ഡാനിഷ് യുവതിയുമായുളള ബന്ധം അവസാനിപ്പിച്ചു. നിരവധി തവണ ഫോണിലും അല്ലാതെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡാനിഷ് ഒഴിഞ്ഞു മാറി. ചതിയാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.








