ചാന്ദ്രയാൻ -3 വിജയാഘോഷങ്ങൾ തീരുന്നതിനു മുൻപായി തന്നെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ അടുത്ത ദൗത്യത്തിന്റെ ആദ്യ ചുവടുവെപ്പ് പൂർത്തിയാക്കി. ശനിയാഴ്ച സൂര്യനിലേക്കുള്ള ദൗത്യമായ ആദിത്യ-എൽ 1 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ചാന്ദ്രയാൻ -3 ദൗത്യം ഇന്ന് ലോകമെങ്ങും ചർച്ചാവിഷയമാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്ത നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യവുമാണ് ഇപ്പോൾ ഇന്ത്യ.
പല വികസിത രാജ്യങ്ങളിലും ചാന്ദ്രയാൻ -3 ദൗത്യം ചർച്ചയാകുന്നത് അതിന്റെ കുറഞ്ഞ ചെലവ് കൊണ്ടാണ്. ഹോളിവുഡിൽ അടുത്തിടെ പുറത്തിറങ്ങിയ ബാർബി, ഓപ്പൺഹെയ്മർ എന്നീ സിനിമകൾക്ക് പോലും ചാന്ദ്രയാൻ -3 ദൗത്യത്തിന് ചെലവാക്കിയതിന്റെ ഇരട്ടി തുക നിർമ്മാണ ചെലവ് വന്നിട്ടുണ്ട്. എന്തിനേറെ, മലയാളികൾ ഇക്കഴിഞ്ഞ ഓണക്കാലത്ത് മദ്യപിക്കാനായി ചിലവാക്കിയ തുകയേക്കാൾ വളരെ കുറവ് ചെലവിലാണ് ഇന്ത്യ ചന്ദ്രനിലേക്ക് എത്തിയത്. ഐഎസ്ആർഒ യെ പോലെ ഇത്രയും ചുരുങ്ങിയ ചിലവിൽ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന ഒരു സ്ഥാപനവും മറ്റൊരു രാജ്യത്തും ഇല്ല. ശാസ്ത്ര ദൗത്യങ്ങളിൽ മാത്രമല്ല ഈ ലാളിത്യം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ ജീവിതത്തിലും കാണാൻ കഴിയുന്നതാണ്.
ചാന്ദ്രയാൻ -3 ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഊർജ്ജം പകർന്നത് എന്താണെന്ന ഒരു മാദ്ധ്യമത്തിന്റെ ചോദ്യത്തിന് ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശർമ്മ നൽകിയ ഉത്തരം വളരെ കൗതുകകരമായിരുന്നു. എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ചുമണിക്ക് ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കായി ഒരു സൗജന്യ മസാലദോശയും ഫിൽറ്റർ കാപ്പിയും നൽകുമായിരുന്നു എന്നാണ് ഈ ശാസ്ത്രജ്ഞൻ രസകരമായി വെളിപ്പെടുത്തിയത്. അത് എല്ലാവർക്കും ഊർജ്ജം നൽകുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള മാദ്ധ്യമങ്ങൾ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ കുറിച്ചും ചെയർമാൻ എസ് സോമനാഥിനെ കുറിച്ചുമെല്ലാം വളരെ കൗതുകകരമായാണ് എഴുതിയിട്ടുള്ളത്. എസ് സോമനാഥ് അടക്കമുള്ള ശാസ്ത്രജ്ഞരുടെ വിനയവും ലാളിത്യവും ആണ് ഈ വിദേശ മാദ്ധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. ഹൈദരാബാദിൽ ജനിച്ച മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സത്യ നദെല്ലയെ പോലെ ഉള്ളവരെക്കാൾ ഇന്ത്യയ്ക്ക് ആവശ്യമുള്ളത് സോമനാഥിനെ പോലെയുള്ള ശാസ്ത്രജ്ഞരെ ആണെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് അഭിപ്രായപ്പെട്ടത്.
Discussion about this post