ന്യൂഡല്‍ഹി : ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 304 പാര്‍ട്ട് 2, സെക്ഷന്‍ 34, റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 153 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബോലസോറില്‍ അന്ന് ചുമതലയുണ്ടായിരുന്ന സിഗ്നല്‍ വിഭാഗം സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ അമീര്‍ ഖണ്ഡ്, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അപകടം നടന്ന് അടുത്ത മാസം തന്നെ ഇവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
നിലവിലുള്ള സിഗ്‌നല്‍, പാളത്തിന്റെ ഇന്റര്‍ലോക്ക് ഇന്‍സ്റ്റലേഷനുകളിലെ പരിശോധന, പാളത്തിലെ മറ്റ് അറ്റകുറ്റ പണികള്‍ എന്നിവ റെയില്‍വേയുടെ അംഗീകൃതമായ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കുക എന്നതായിരുന്നു മുഖ്യ പ്രതിയായ അരുണ്‍ കുമാര്‍ മഹന്തയുടെ ചുമതല. എന്നാല്‍ ഇവ വകവയ്ക്കാതെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമുള്ള ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 94 ലെ അറ്റകുറ്റപ്പണികള്‍ എല്‍സി ഗേറ്റ് നമ്പര്‍ 79ന്റെ സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ച് മഹന്ത നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതാണ് അപകട കാരണമെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ജൂണ്‍ 2 ന് ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ വെച്ച് കോറോമാണ്ടല്‍ എക്സ്പ്രസ് ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയും തുടര്‍ന്ന് പാളം തെറ്റിയ ചില കോച്ചുകള്‍ സമീപത്തെ ട്രാക്കിലേക്ക് വീഴുകയും എതിരെ വന്ന യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്തതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 296 പേര്‍ മരിക്കുകയും 1200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post