തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. നാളെയും ഇരു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ സ്വാധീനത്താൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും കടൽതീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് രാത്രി 11. 30 വരെ 0.5 മുതൽ 2.1 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post