സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വൻ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഐഎൻഡിഐഎ മുന്നണിയിലും പ്രതിഷേധം ശക്തമാവുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ ഇപ്പോൾ ഉദയനിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് സനാതനധർമ്മമെന്നും താൻ സനാതനധർമ്മത്തെ ബഹുമാനിക്കുന്നു എന്നും മമത വ്യക്തമാക്കി.
“എല്ലാ മതങ്ങൾക്കും വെവ്വേറെ വികാരങ്ങളുണ്ട്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യവും ചെയ്യരുത്. വലിയതോ ചെറുതോ ആയ ആളുകളെ വ്രണപ്പെടുത്തുന്ന ഒരു കാര്യത്തിലും നിങ്ങൾ അഭിപ്രായം പറയരുത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഉദയനിധി ജൂനിയർ ആയതുകൊണ്ട് കാര്യങ്ങൾ അറിയാത്തതാണ്.” – മമത ബാനർജി വ്യക്തമാക്കി.
ഉദയനിധിയുടെ പരാമർശത്തെ തൃണമൂൽ കോൺഗ്രസ് പാർട്ടി വക്താവ് കുനാൽ ഘോഷ് അപലപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മമതാ ബാനർജി തന്നെ രംഗത്ത് വന്നിരിക്കുന്നത് . “ഉദയനിധിയുടെ അഭിപ്രായം വളരെ നിർഭാഗ്യകരമാണ്. അത് ഐഎൻഡിഐഎ സഖ്യവുമായി ബന്ധപ്പെട്ടതല്ല. തൃണമൂൽ കോൺഗ്രസ് അതിനെ ശക്തമായി അപലപിക്കുന്നു. ഉദയനിധി തന്റെ അഭിപ്രായം മാറ്റണം” എന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവായ കുനാൽ ഘോഷ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.
Discussion about this post