ന്യൂഡൽഹി: ശ്രീലങ്കയിലെ ഏഷ്യാ കപ്പ് വേദിയിൽ രോഷാകുലനായ സംഭവത്തിൽ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീർ. പാകിസ്താനികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതാണ് തന്നെ ചൊടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാണികൾക്ക് നേരെ രോഷാകുലനാകുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഗൗതം ഗംഭീറിന് മുൻപിൽവച്ച് വിരാട് കോഹ്ലിയ്ക്ക് ജയ് വിളിച്ചതാണ് ദേഷ്യം വരാൻ കാരണമെന്ന തരത്തിൽ വാർത്തകളും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.
സ്റ്റേഡിയത്തിന്റെ ഭാഗത്ത് നിന്നും ബ്രോഡ്കാസ്റ്റിംഗ് റൂമിലേക്ക് കയറി പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കോഹ്ലിയ്ക്കായുള്ള ജയ് വിളികൾ ഉയർന്നത്. എന്നാൽ സമീപത്തുണ്ടായിരുന്ന പാക് ക്രിക്കറ്റ് ആരാധകർ ഇന്ത്യ വിരുദ്ധ പരാമർശം നടത്തുകയായിരുന്നു എന്നാണ് ഗംഭീർ പറയുന്നത്. ഇതേ തുടർന്ന് അദ്ദേഹം അവർക്ക് നേരെ നടുവിരൽ ഉയർത്തി കാണിക്കുകയായിരുന്നു. ഈ വീഡിയോ ആണ് വൈറൽ ആയത്.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സത്യമല്ലെന്ന് ഗംഭീർ പറഞ്ഞു. അവർക്ക് പ്രചരിപ്പിക്കേണ്ടത് മാത്രമാണ് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കാണികൾക്കിടയിൽ ഉണ്ടായിരുന്ന പാക് ആരാധകർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ‘ ഹിന്ദുസ്ഥാൻ മൂർദാബാദ്’ എന്നാണ് അവർ പറഞ്ഞത്. കശ്മീർ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഇത് കേട്ടാൽ പ്രതികരിക്കുക സ്വാഭാവികമാണ്. തന്റെ രാജ്യത്തെക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Discussion about this post