ന്യൂഡൽഹി: ഡിഎംകെ നേതാവും മന്ത്രിമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദയനിധിയുടെ പരാമർശത്തിന് അനുയോജ്യമായ പ്രതികരണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായി ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സനാതന ധർമ്മത്തിന്റെ വക്താക്കൾ ക്ഷണിച്ചില്ലെന്ന തരത്തിൽ ഉദയനിധി സ്റ്റാലിൻ പരാമപർശം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിന് കൃത്യമായ മറുപടിയാണ് ആവശ്യം’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
അതേസമയം ജി20 ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ വിവാദ വിഷയങ്ങളിൽ പ്രതികരിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് പ്രധാനമന്ത്രി മറ്റ് മന്ത്രിമാർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. നിലവിൽ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിക്കാൻ പോകരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഉത്തരവാദപ്പെട്ടവർ മാത്രം പ്രതികരിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള വിരുന്നിന് എത്തുന്നവർ സ്വന്തം വാഹനങ്ങളിൽ വേണം പാർലമെന്റ് സമുച്ഛയത്തിലേക്ക് എത്തേണ്ടതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇവിടെ നിന്നും പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ബസിൽ കയറിവേദിയിൽ എത്തണം. വിരുന്നിന് മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. ഇവരും ഈ നിർദ്ദേശം പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post