ഇടുക്കി: ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ സ്വകാര്യവ്യക്തി ഈടുവച്ചത് പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്‌സും അടങ്ങുന്ന സ്ഥലം. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്‌സും അടങ്ങുന്ന 2.4 ഏക്കറോളം വരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തി ഈടു വച്ചത്. വായ്പ മുടങ്ങിയതിന് പിന്നാലെ സ്ഥലം ജപ്തി ചെയ്ത് ലേലത്തിന് വച്ചത്.
ഈ ഭൂമി ഏറ്റെടുത്തയാൾ സ്ഥലം അളന്ന് തിരിക്കാൻ ഹർജി നൽകിയതിന് പിന്നാലെയാണ് പോലീസ് സ്‌റ്റേഷനും പരിസരവും അടങ്ങുന്ന സ്ഥലമാണ് ഈട് വച്ചതെന്ന് മനസിലാകുന്നത്. അഭിഭാഷക കമീഷന്റെ സാന്നിദ്ധ്യത്തിൽ താലൂക്ക് സർവേയറാണ് ഭൂമി അളന്ന് റിപ്പോർട്ട് സമർപ്പിച്ചത്. വെള്ളത്തൂവൽ സ്വദേശിയായ സി.ബി.രമേശനാണ് ഫെഡറൽ ബാങ്കിന്റെ അടിമാലി ശാഖയിൽ വർഷങ്ങൾക്ക് മുമ്പ് ഈ സ്ഥലം ഈട് നൽകിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഈ സ്ഥലം ജപ്തി ചെയ്ത് ലേലത്തിൽ വച്ചു.
ലേലത്തിൽ വച്ച ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ.പി. ജോഷി വാങ്ങി. ഈ ഭൂമിയുടെ അതിർത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ ഡിആർടിയെ സമീപിച്ചു. തുടർന്നുണ്ടായ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് വെള്ളത്തൂവൽ പോലീസും ഈ വിവരം അറിയുന്നത്. ഭൂമി സംബന്ധിച്ച റിപ്പോർട്ടിനെതിരെ അഭിഭാഷകൻ മുഖേന ജില്ല പോലീസ് മേധാവി ഡിആർടിയിൽ പ്രാഥമിക വിശദീകരണം നൽകിയിട്ടുണ്ട്.
Discussion about this post