ശ്രീനഗർ: ഭീകരശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് കശ്മീർ ഡി ജി പി ദിൽബാഗ് സിംഗ്. ജമ്മു കശ്മീർ നിവാസികളായ ചില തീവ്രവാദികൾ പാകിസ്ഥാനിലാണിപ്പോഴുള്ളത്.
അവിടെ നിന്നാണ് അവർ അതിർത്തി ജില്ലകൾ ആയ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും ജമ്മുവിലെ മറ്റു പ്രദേശങ്ങളിലും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പൊലീസ് അവരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടു എന്നും തിരിച്ചു വരാൻ ശ്രമിച്ചാൽ വധിച്ചു കളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിർത്തിക്കയ്ക്കപ്പുറത്തു നിന്ന് തീവ്രവാദപ്രവർത്തനങ്ങൾ പൊലീസിൻ്റെ കർശനമായ നിരീക്ഷണത്തിൽ ആണ്. തങ്ങളിൽ നിന്ന് യാതൊരു കാരുണ്യവും പ്രതീക്ഷിക്കരുത്. സൈന്യവും പൊലീസും ഒന്നിച്ചു നിന്ന് തീവ്രവാദികളെ നേരിടാൻ ഉള്ള ശക്തമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ പൂഞ്ച് ജില്ലയിലെ മാണ്ഡി സെക്ടറിൽ അതിർത്തി കടന്ന് രണ്ടു ഭീകരർ കടന്നു വരാൻ ശ്രമിച്ചതായും ആ നീക്കം പരാജയപ്പെടുത്തിയതായും ജമ്മു ലെഫ്റ്റനൻ്റ് കേണൽ സുനീൽ ബർട്ട്വാളും അറിയിച്ചു. രണ്ടു തീവ്രവാദികളെയും വധിച്ചു. ദുർഘടമായ പാതയും കൊടുങ്കാടും ചെരിഞ്ഞ പ്രദേശവും തങ്ങൾക്ക് അനുകൂലമായിരിക്കും എന്ന് കരുതിയെങ്കിലും സൈന്യത്തിൻ്റെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. ഉച്ച വരെ തുടർന്ന വെടിവെപ്പിലാണ് രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടത്. ഒരു തീവ്രവാദിയുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. രണ്ടാമത്തെ തീവ്രവാദിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരുന്നു എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post