ആലപ്പുഴ: മൊബൈൽ ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടപ്പെട്ടു. ആലപ്പുഴ പഴവീട് സ്വദേശിനി മഞ്ജു ബിനുവാണ് തട്ടിപ്പിന് ഇരയായത്. അമൃത നഴ്‌സിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് മഞ്ജു.
ഓഗസ്റ്റ് 26 നു പാസ്സ്‌പോർട്ടിലെ പേര് തിരുത്താനായി യുവതി ഓൺലൈനിൽ അപേക്ഷിച്ചിരുന്നു. രണ്ടു ദിവസത്തിന് ശേഷം പാസ്സ്പോർട്ട് സേവനകേന്ദ്രത്തിൽ എത്തി രേഖകൾ പരിശോധിക്കുകയും ചെയ്തു . സെപ്റ്റംബർ 2ന് രാവിലെ പാസ്സ്പോർട്ട് കൊറിയറായി അയക്കുന്നതിന് 10 രൂപാ സർവ്വീസ് ചാർജ് വേണമെന്ന് പറഞ്ഞുള്ള ഫോൺ കോൾ വന്നു. പണം അയക്കുന്നതിനായി ഫോണിൽ ഒരു ലിങ്ക് അയച്ചു കൊടുത്തു. തുടർന്ന് മഞ്ജുവിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നും പണം അയച്ചു കൊടുക്കുകയും ചെയ്തു.
ഇതിന് ശേഷവും മഞ്ജുവിന്റെ ഫോണിൽ പുതിയൊരു ലിങ്ക് അയച്ച ശേഷം എല്ലാ വിവരങ്ങളും അയക്കാൻ ആവശ്യപ്പെട്ടു. യുപിഐ ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു കൊടുത്തതോടെയാണ് പണം നഷ്ടമായത്.
സെപ്റ്റംബർ നാലിന് എസ്ബിഐ യിൽ നിന്നും അക്കൗണ്ടിൽ ഉണ്ടായിരുന്ന 90,700രൂപ പിൻവലിച്ചോ എന്ന് ചോദിച്ചുള്ള ഫോൺ കോൾ വന്നപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് മഞ്ജുവിന്റെ ഭർത്താവ് ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു.
അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മുഴുവൻ പണവും നഷ്ടമായ വിവരം അറിയുന്നത്. സംഭവത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ നാഷണൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post