കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയ്ൻ രാജിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പാനൂർ ബ്ലോക്ക് കമ്മിറ്റി ജെയ്ൻ രാജിനെതിരെ പ്രസ്താവന പുറത്തിറക്കി. ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും ഡിവൈഎഫ്‌ഐയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രസ്താവന.
സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്.
ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുൻപ് തന്നെ ഡി.വൈ.എഫ്.ഐ ചർച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് .എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു ജെയ്ൻ കിരണിനെതിരെ സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തിയത്. കിരണിന്റെ മോശം ഭാഷയിലുള്ള കമന്റ് പോസ്റ്റ് ചെയ്തുകൊണ്ട് ജെയ്ൻ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇത്തരക്കാരാണോ സംഘടനയെ ഭാവിയിൽ നയിക്കേണ്ടത് എന്ന് ചോദിച്ച ജെയ്ൻ സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കിക്കൊപ്പം കിരൺ നിൽക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു.
Discussion about this post