കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ നിൽക്കെ രസം കൊല്ലിയായി എത്തിയ മഴ കളി മുടക്കി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താനെതിരെ ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്ത് നിൽക്കെ എത്തിയ മഴ മത്സരം തടസപ്പെടുത്തുകയായിരുന്നു.
ഇടയ്ക്ക് മഴ അൽപ്പമൊന്ന് ശമിച്ചപ്പോൾ മത്സരം പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ അമ്പയർമാർ ആരാഞ്ഞിരുന്നുവെങ്കിലും ഗ്രൗണ്ട് ഉണക്കാനുള്ള സ്റ്റാഫിന്റെ പരിശ്രമങ്ങൾക്കിടെ 8.30ന്റെ അവസാന ഗ്രൗണ്ട് പരിശോധന നടക്കവെ വീണ്ടും മഴ തകർത്ത് പെയ്തു. ഇതോടെ ഇന്ന് കളി നടക്കില്ലെന്ന് ഉറപ്പായി. എന്നാൽ ആരാധകർ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിക്കുന്നത്. മത്സരം റിസർവ് ദിനമായ നാളെ നടക്കും. വൈകീട്ട് 3.00 മണി മുതലാണ് മത്സരം.
നേരത്തേ, ടോസ് നേടി ബൗൾ ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനത്തിന് മേൽ അധീശത്വം സ്ഥാപിച്ച ഇന്ത്യൻ ഓപ്പണർമാർ കളം നിറഞ്ഞാടുകയായിരുന്നു. 49 പന്തിൽ 6 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെ 56 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയും 52 പന്തിൽ 10 ബൗണ്ടറികളുടെ അകമ്പടിയോടെ 58 റൺസെടുത്ത ശുഭ്മാൻ ഗില്ലും പാക് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. എന്നാൽ തുടരെ ഇരുവരുടെയും വിക്കറ്റുകൾ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 17 റൺസുമായി കെ എൽ രാഹുലും 8 റൺസുമായി വിരാട് കോഹ്ലിയും ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെ മഴ എത്തുകയായിരുന്നു.
Discussion about this post