അങ്കാര: തുർക്കിയിലെ ഗുഹയിൽ അകപ്പെട്ട അമേരിക്കൻ പര്യവേഷകനെ രക്ഷിച്ചു. ഒരാഴ്ച നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അമേരിക്കക്കാരനും സഞ്ചാരിയുമായ മാർ ഡിക്കിയെ പുറത്തെടുത്തത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുർക്കിയിലെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ ഗുഹയായ മോർക കേവിലായിരുന്നു ഡിക്കി അകപ്പെട്ടത്. സെപ്തംബർ രണ്ടിനായിരുന്നു ഇത്. ഗുവഹയിലേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ വയറിന് പ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുഹയ്ക്ക് പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ ഇതിന് കഴിഞ്ഞില്ല. ഇതോടെ ഡിക്കി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുർക്കിഷ് കേവിംഗ് ഫെഡറേഷനാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. 150 പേരാണ് അദ്ദേഹത്തെ പുറത്തെടുക്കുന്നതിനുള്ള രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു ഇതെന്നാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികൾ ആയവർ പറയുന്നത്. 1.3 കിലോ മീറ്ററാണ് ഗുഹയുടെ ആഴം. ഇതിൽ നിന്നും അദ്ദേഹത്തെ പുറത്തെടുക്കുക അതീവ ശ്രമകരം ആയിരുന്നു എന്നും ദൗത്യത്തിൽ പങ്കാളികൾ വ്യക്തമാക്കി.ന്യൂജേഴ്‌സി സ്വദേശിയാണ് ഡിക്കി. 20 വർഷമായി അദ്ദേഹം ഗുഹകളിൽ പര്യവേഷണം നടത്താറുണ്ട്.
താൻ മരിക്കുമെന്നാണ് കരുതിയിരുന്നത് എന്ന് ഗുഹയിൽ നിന്നും പുറത്ത് വന്നതിന് ശേഷം ഡിക്കി പ്രതികരിച്ചു. ഗുഹയിൽ അകപ്പെട്ടപ്പോൾ ഞാൻ ഇനി ജീവിക്കുമോ എന്ന ചിന്തയായിരുന്നു മുഴുവൻ സമയവും. ആരോഗ്യനില മോശമായതിനെ തുടർന്ന് രക്തം ഛർദ്ദിച്ചിരുന്നു. എന്നാൽ ഇതിനിടയിലും മരിക്കില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post