ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി നഴ്‌സുമാരെ നാട്ടിൽ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ച് പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ). കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌സങ്കറിന് പരാതി നൽകി. കേരളത്തിൽ നിന്നും 400 ഓളം നഴ്‌സുമാരാണ് തിരികെ മടങ്ങാനാകാതെ യുകെയിൽ കുടുങ്ങിക്കിടക്കുന്നത്.
കൊച്ചി കേന്ദ്രീരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്‌മെന്റ് ഏജൻസിയാണ് നഴ്‌സുമാരെ വിദേശത്തേക്ക് അയച്ചത്.
നല്ല ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവരെ യുകെയിൽ എത്തിച്ചത്. വിസ നടപടികൾക്ക്മാത്രമായി റിക്രൂട്ട് ഏജൻസി എട്ടര ലക്ഷം രൂപ വാങ്ങി. ഇതിന് പുറമേ വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവയുടെ പേരിൽ അഞ്ച് ലക്ഷം രൂപ അധികമായി വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
ശരിയായി ഭക്ഷണം പോലും ലഭിക്കാതെ നഴ്‌സുമാർ ദുരിതത്തിലാണ്. എന്നാൽ കടബാദ്ധ്യതയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനും ഇവർക്ക് കഴിയുന്നില്ല. സ്വന്തമായി എടുക്കാനില്ലാത്തതിനാൽ പലരിൽ നിന്നും ഭീമമായ തുകയാണ് പലരും വാങ്ങിയിരുന്നത്. ജോലി ലഭിക്കുമ്പോൾ തിരികെ നൽകാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷയെല്ലാം മങ്ങിയ അവസ്ഥയിലാണ് നഴ്‌സുമാരെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
തട്ടിപ്പ് ഏജൻസി തുടർന്നും ആളുകളെ യുകെയിലേക്ക് എത്തിക്കുന്നുണ്ട്. ഇത് തടയണം. നഴ്‌സുമാരെ സഹായിക്കാൻ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നിർദ്ദേശം നൽകണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post