ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎം പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് തടയിടാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പാളുന്നു. പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇരുനൂറിലധികം പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത്. പ്രവർത്തകർ ജില്ലാ നേതാക്കൾക്ക് നൽകിയ പരാതിയിൽ നടപടി എടുക്കാത്തതും ചില പ്രാദേശിക വിഷയങ്ങളുമാണ് കാരണം.
അനുനയ ശ്രമങ്ങളുടെ ഭാഗമായി നേതാക്കൾ പുളിങ്കുന്ന്, രാമങ്കരി, മുട്ടാർ തുടങ്ങിയ പ്രദേശങ്ങളിലെ പാർട്ടി വിട്ടവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിനെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകി, അതിൽ നിലപാടെടുക്കാത്ത പരാതി നൽകിയവർക്കെതിരെ നിലപാടെടുത്ത നേതൃത്വത്തെ അനുസരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പാർട്ടി വിട്ട ഭൂരിഭാഗം പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തില്ല. നേതൃത്വവുമായി ചർച്ചയിൽ പങ്കെടുക്കരുതെന്ന് സിപിഐയും പ്രവർത്തകരെ വിലക്കിയിട്ടുണ്ട്.
അണികളെ തിരികെ കൊണ്ടുവന്ന് മുഖം രക്ഷിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. കൂടെ കൂടെയുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. പാർട്ടി വിടുന്നവരെ സിപിഐ സ്വീകരിക്കുന്നതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. എംഎൽഎ മാർ, സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് അനുരഞ്ജന ശ്രമത്തിനായി മുൻപിലുള്ളത്.
Discussion about this post