റായ്‌പൂർ : ഭാരതത്തെയും അതിന്റെ സഹസ്രാബ്ദങ്ങൾ നീളുന്ന സംസ്കാരത്തേയും ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജപ്രചാരണങ്ങളും അഴിമതിയുമാണ് കോൺഗ്രസിന്റെ സ്വഭാവം. ഛത്തീസ്ഗഡിലെ ധാതുസമ്പത്തിനെ കോൺഗ്രസിന്റെ എടിഎം ആയി ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചാണകത്തിൽ പോലും അഴിമതി നടപ്പാക്കുകയാണ് സർക്കാർ. വികസനത്തിൽ സംസ്ഥാനം പിന്നാക്കാവസ്ഥയിലാണ്. എന്നാൽ കോൺഗ്രസിന്റെ അഴിമതി ബഹുദൂരം മുന്നിലുമാണ്. അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഛത്തീസ്ഗഡിനെ ബിജെപി സർക്കാരിന്റെ വർഷങ്ങളുടെ കഠിനപ്രയത്നമാണ് മാറ്റിയെടുത്തത്. എന്നാൽ കോൺഗ്രസ് പൊള്ളയായ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ഛത്തീസ്ഗഡിൽ 6400 കോടിയുടെ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ 50 ബെഡുകൾ വീതമുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തി. ഒരു ലക്ഷം അർഹതപ്പെട്ടവർക്ക് സിക്കിൾ സെൽ കൗൺസലിംഗ് കാർഡുകളും നൽകി. രാജ്യത്ത് നടക്കുന്ന വികസനത്തിൽ ലോകം അത്ഭുതപ്പെടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി20 യുടെ ഭാഗമായി രാജ്യത്തെത്തിയ ലോക രാഷ്ട്രങ്ങളുടെ തലവന്മാർ ഈ കാര്യം അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Discussion about this post