ചെന്നൈ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങി പോകാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ ജയിൽമോചിതരായ ശേഷവും ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു ഇവർ.
മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവർക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങി പോകാൻ അനുമതി ലഭിച്ചിട്ടുള്ളത്. മുരുകന്റെ ഭാര്യ നളിനിയാണ് ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. നിലവിൽ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിൽ കഴിയുകയാണ് ഇവർ നാലുപേരും.
കഴിഞ്ഞ വർഷം നവംബറിലാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറ് പ്രതികൾ ജയിൽ മോചിതരായത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മോചിപ്പിച്ചത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് മോചിതരായത്. ഇതിൽ നളിനിയുടെ ഭർത്താവ് മുരുകനും ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരും ശ്രീലങ്കൻ സ്വദേശികളാണ്. 30 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഇവർ മോചിതരായത്.
Discussion about this post