ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലേക്ക് തന്നെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ്ണയുമായി അരിക്കൊമ്പനു വേണ്ടി വാദിക്കുന്നവർ. തങ്ങൾക്ക് അവൻ്റെ ഇപ്പൊഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അവനെ മറ്റൊരു കാട്ടിലേക്ക് മാറ്റണം.മറ്റൊരു കാട്ടിലേക്ക് മാറ്റുകയല്ല ; അരിക്കൊമ്പനെ നാടു കടത്തുകയാണ് ചെയ്തത്. നാടുകടത്താൻ മാത്രമുള്ള കുറ്റം അവൻ ചെയ്തതായി തങ്ങളാരും വിശ്വസിക്കുന്നില്ല. അരിക്കൊമ്പൻ ആരെയും കൊന്നതിനു തെളിവില്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞതാണ് എന്ന് അവർ പറഞ്ഞു.
അരിക്കൊമ്പൻ സുഖമായിരിക്കുന്നു എന്ന് അവർ പറയുന്ന കാര്യം മാത്രമാണ്. അവൻ തനിച്ചുള്ള ഒരു ഫോട്ടോ പോലും പുറത്തു വിട്ടിട്ടില്ല. ധർണ്ണ നടത്തുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ വലിയ ഭീഷണികൾ നേരിടേണ്ടി വന്നു. പത്തു മിനിറ്റിനകം വേണമെങ്കിൽ തങ്ങൾക്ക് അവൻ്റെ ജീവൻ ഇല്ലാതാക്കാം എന്നാണ്.ഈ ആനയെ മാത്രം എന്തിനു ലക്ഷ്യം വെക്കുന്നു. മറ്റു ആനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പോലും അവൻ്റെ തലയിൽ വെക്കുന്നു. ഭൂമി കയ്യേറി കെട്ടിടങ്ങൾ പണിയുന്ന മാഫിയയാണ് ഇതിനെല്ലാം പിന്നിൽ.
അരിക്കൊമ്പനു വേണ്ടി ഒറ്റക്ക് കാൽനട യാത്ര നടത്തി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന രേവന്തും ധർണ്ണയിൽ പങ്കെടുത്തിരുന്നു. അരിക്കൊമ്പനെ അവൻ്റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ കൊണ്ടുവരണമെന്നും കൊടും ചതിയാണ് വനംവകുപ്പ് ചെയ്തതെന്നും രേവന്ത് പറഞ്ഞു. റേഡിയോ കോളർ വെച്ച് നിരീക്ഷണം നടത്തണമെന്ന് കോടതി പറഞ്ഞിട്ടുപോലും വക വെച്ചില്ല എന്നും രേവന്ത് കൂട്ടിച്ചേർത്തു.
അരിക്കൊമ്പനു വേണ്ടി താൻ പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണിത് എന്ന് ധർണ്ണക്ക് നേതൃത്വം നൽകിയ വാവ സുരേഷ് പറഞ്ഞു. പ്രദേശവാസികൾക്ക് വേണ്ട സംരക്ഷണം നൽകിക്കൊണ്ടു തന്നെ അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണം. പ്രദേശവാസികളല്ല, പുറമേയുള്ളവരാണ് അവൻ പ്രശ്നക്കാരനാണെന്ന് പറയുന്നത്.ഊഹാപോഹങ്ങളാണ് എല്ലാം. മറ്റു ആനകൾ ചെയ്യുന്നത് കൂടി അരിക്കൊമ്പൻ ചെയ്യുന്നതാണെന്ന് വരുത്തിത്തീർത്തു. ജനവാസമേഖലയിലേക്കു വന്നു ശല്യം ചെയ്യുന്ന പാമ്പുകളെ പിടിക്കുന്നതുപോലെയല്ല; ആനയെ നാടു കടത്തുന്നത്.അരിക്കൊമ്പൻ ആരെയും ദ്രോഹിച്ചിട്ടില്ല.കഥകൾ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post