ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ-വ്യവസായ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ താൽക്കാലിക നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതാവും. ജൂലൈ 1 മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കി.
പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെയും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളെയും തുടർന്ന് കഴിഞ്ഞ ജൂൺ 12-നാണ് കേന്ദ്ര സർക്കാർ ഇന്ധന വിതരണത്തിൽ അടിയന്തര നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എന്നാൽ നിലവിൽ ആഗോള വിതരണ ശൃംഖലയും അസംസ്‌കൃത എണ്ണ ലഭ്യമാകുന്ന സാഹചര്യവും മെച്ചപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
ജൂൺ 12-ന് പ്രാബല്യത്തിൽ വന്ന ‘മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ-സ്പീഡ് ഡീസൽ ഓർഡർ 2026’ പ്രകാരം പ്രധാനമായും രണ്ട് നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. വൻകിട വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ടെലികോം ടവർ ഓപ്പറേറ്റർമാർ, ട്രാൻസ്പോർട്ട് കമ്പനികൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നത് തടഞ്ഞിരുന്നു. ഇവർക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക കൺസ്യൂമർ പമ്പുകൾ വഴി മാത്രമേ ഇന്ധനം സംഭരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ടാമതായി സാധാരണ ഇന്ധന പമ്പുകളിൽ നിന്ന് ഒരു വാഹനത്തിന് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഒരു ദിവസം പരമാവധി നൽകാവുന്ന ഡീസലിന്റെ അളവ് 200 ലിറ്ററായി പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളാണ് ഇപ്പോൾ കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുന്നത്.









