കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയ അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ 2026’ നിയമസഭ പാസാക്കി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് 41-നെതിരെ 176 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കടുത്ത നിയമങ്ങളുടെ മാതൃകയിലാണ് ബംഗാളും പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും സായുധ സംഘങ്ങൾക്കെതിരെയും അതിശക്തമായ നടപടികളാണ് പുതിയ ബില്ലിൽ ശുപാർശ ചെയ്തിരിക്കുന്നത്.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിയെയും ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കാൻ ഈ നിയമം ഭരണകൂടത്തിന് അധികാരം നൽകുന്നു. ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുമാർക്കും പോലീസ് കമ്മീഷണർമാർക്കും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ ജംഗമ-സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടാനും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട് കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമേ, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള കരട് ബിൽ വരുന്ന ജൂലൈ 2-ന് സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരത്തിലേറി ആറ് മാസത്തിനകം യു.സി.സി നടപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. യുസിസി കരട് രൂപീകരിക്കുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സമിതിയോട് നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.










