ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിതവും വികാര നിർഭരവുമായ അന്തരീക്ഷത്തിൽ അവസാന യാത്രയയപ്പ് നൽകി അൻപതോളം സഹപ്രവർത്തകരും സൈനിക സഹപാഠികളും ഉൾപ്പെടുന്ന സംഘം. കേണൽ മൻപ്രീത് സിംഗിന് സംഘം അവസാന സല്യൂട്ട് നൽകുന്ന ചിത്രം വലിയ ആദരവോടെയാണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വൈജാത്യങ്ങൾക്കും വിഘടന ആശയങ്ങൾക്കുമപ്പുറം ഇതാണ് യഥാർത്ഥ ഇന്ത്യ എന്നാണ് പലരും ചിത്രത്തിന് താഴെ അടിക്കുറിപ്പ് രേഖപ്പെടുത്തുന്നത്.
ഒരേ രാഷ്ട്രം, ഒരേ പതാക, ഒരേ വികാരം, ഒരേ കർത്തവ്യനിഷ്ഠ. ഇന്ത്യൻ സൈന്യത്തെ ഒരു കുടുംബമായി നിലനിർത്തുന്നത് ഈ ഐക്യബോധമാണെന്നാണ് വിരമിച്ച സൈനികൻ കെ ജെ എസ് ധില്ലൺ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സഹപ്രവർത്തകർക്കും സൈനിക സഹപാഠികൾക്കും തമ്മിൽ അതുല്യവും സമാനതകളില്ലാത്തതുമായ ബന്ധമാണ് ഉള്ളതെന്നായിരുന്നു മുൻ ആർമി കമാൻഡർ ലെഫ്റ്റ്നന്റ് ജനറൽ കമാൽ ജിത്ത് സിംഗിന്റെ ട്വീറ്റ്.
ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ ദ് റസിസ്റ്റൻസ് ഫ്രണ്ടുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നാല് ധീര സൈനികരുടെ ദീപ്തസ്മരണകൾക്ക് മുന്നിൽ രാജ്യം അഞ്ജലീബദ്ധരാകുകയാണ്. 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ മൻപ്രീത് സിംഗിനൊപ്പം മേജർ ആശിഷ് ധോൻചാക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹുമയൂൺ മുസാമിൽ ഭട്ട് എന്നിവരും ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.
സ്വദേശമായ ബുദ്ഗാമിൽ പിതാവിന്റെ മേൽനോട്ടത്തിൽ വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ഡി എസ് പി ഹുമയൂൺ ഭട്ടിന്റെ ഖബറടക്കം. കേണൽ മൻപ്രീത് സിംഗിന്റെ സംസ്കാരം സ്വദേശമായ ചണ്ഡീഗഢിലും മേജർ ആശിഷ് ധോൻചാകിന്റെ അന്ത്യകർമ്മങ്ങൾ സ്വദേശമായ പാനിപ്പത്തിലും നടന്നു. ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നാലാമത്തെ സൈനികന്റെ മൃതദേഹവും പിന്നീട് ലഭിച്ചിരുന്നു.
കശ്മീരിലെ സമാധാന പുന:സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ച സൈനിക ഉദ്യോഗസ്ഥരായിരുന്നു കേണൽ മൻപ്രീത് സിംഗും മേജർ ധോൻചാകും. ഇരുവരുടെയും വീരമൃത്യുവിൽ കശ്മീരിലെ യുവാക്കളും അഗാധമായ ദു:ഖം രേഖപ്പെടുത്തിയിരുന്നു. പ്രദേശവാസികളായ യുവാക്കൾക്ക് വേണ്ടി പതിവായി വോളിബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നത് മികച്ച കായിക താരമായിരുന്ന കേണൽ മൻപ്രീത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു.
നേരത്തേ സമാധാന മേഖലയിലേക്ക് നിയമനം ലഭിച്ചിരുന്നുവെങ്കിലും 19 രാഷ്ട്രീയ റൈഫിൾസിലെ തന്റെ സേവനം പൂർത്തിയാക്കാൻ കേണൽ സിംഗ് തീരുമാനിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ സേവന കാലാവധി പൂർത്തിയാകാനിരിക്കുകയായിരുന്നു. കാലാവധി പൂർത്തിയാക്കിയിരുന്നെങ്കിൽ ജമ്മു കശ്മീരിന് പുറത്ത് അദ്ദേഹത്തിന് നിയമനം ലഭിക്കുമായിരുന്നു.
കേണൽ മൻപ്രീത് സിംഗിന്റെ ആറ് വയസുകാരനായ മകനും മൂന്ന് വയസുകാരിയായ മകളും വന്ദേ മാതരം വിളികളുടെ പശ്ചാത്തലത്തിൽ പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന രംഗം കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. ചണ്ഡീഗഢിലെ ഒരു കോളേജിൽ ലക്ചററാണ് കേണൽ സിംഗിന്റെ ഭാര്യ.
Discussion about this post