ഇന്ധന ചോർച്ചയ്ക്ക് പരിഹാരമായി ആ ഇന്ധനത്തെ കത്തിച്ചു കളയുക എന്നുള്ള ഒരു വലിയ മണ്ടത്തരത്തിന്റെ പ്രതിഫലമായി സൃഷ്ടിക്കപ്പെട്ടത് ‘നരകത്തിലേക്കുള്ള വാതിൽ’ ആണ്. ഇന്ധനം കത്തിത്തീരാനായി ഒന്ന് തീയിട്ടതാണ്, പക്ഷേ കഴിഞ്ഞ 50 വർഷമായി ആ തീ അണയാതെ കത്തി കൊണ്ടിരിക്കുകയാണ്. ചില ഭൗമശാസ്ത്രജ്ഞർക്ക് പറ്റിയ ഒരു അബദ്ധം ആണ് ഒരു വലിയ ഗർത്തത്തെ ഭൂമിയിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റിയത്. തുർക്ക്മെനിസ്ഥാനിലെ ദർവാസയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്യാസ് ഗർത്തം പേര് പോലെ തന്നെ നരകത്തിലേക്കുള്ള വാതിൽ ആണ്.
വാതിൽ എന്നർത്ഥമുള്ള ദർവാസാ എന്ന വാക്കിൽ നിന്നുമാണ് പേർഷ്യൻ ഭാഷയിൽ തുർക്ക്മെനിസ്ഥാനിലെ ഈ ഗ്രാമത്തിന് പേര് ലഭിച്ചത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഈ പ്രദേശം ഒരു വാതിലായി തന്നെ മാറിയിരിക്കുകയാണ്. ഇന്ന് ഈ പ്രദേശം നരകത്തിലേക്കുള്ള വാതിൽ എന്നാണ് അറിയപ്പെടുന്നത്. തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയുടെ നടുവിലായാണ് ദർവാസസ്ഥിതി ചെയ്യുന്നത്. ഇവിടെ 30 മീറ്റർ ആഴവും 69 മീറ്റർ വ്യാസവുമുള്ള ഒരു വാതക ഗർത്തം 50 വർഷത്തിലേറെയായി ജ്വലിച്ചു കൊണ്ടിരിക്കുന്നത്.
1971 -ൽ സോവിയറ്റ് എഞ്ചിനീയർമാർ ആണ് തുർക്ക്മെനിസ്ഥാനിലെ ഈ പ്രദേശത്ത് എണ്ണയുടെയും വാതകത്തിന്റെയും സാന്നിധ്യമുണ്ടെന്നു തിരിച്ചറിഞ്ഞത്. എത്രത്തോളം എണ്ണനിക്ഷേപം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനായി എഞ്ചിനീയർമാർ ഒരു ഡ്രില്ലിംഗ് റിഗ് ഉപയോഗിച്ച് ഈ പ്രദേശം കുഴിക്കാനാരംഭിച്ചു. പ്രകൃതിവാതകത്തിന്റെ വലിയ രീതിയിലുള്ള സാന്നിധ്യം അവിടെ കണ്ടെത്തിയെങ്കിലും ഒരു അപകടം മൂലം പ്രദേശത്ത് ഒരു വലിയ കുഴി സൃഷ്ടിക്കപ്പെട്ടു.
തുടർന്ന് ഈ ഗർത്തത്തിൽ നിന്നും മീഥൈൻ വാതകം പുറത്തേക്ക് വമിക്കാൻ തുടങ്ങി. ഇങ്ങനെ തുടർച്ചയായി ഈ വാതകം പുറത്തേക്ക് വരുന്നത് തടയാനായി സോവിയറ്റ് ഭൂഗർഭ ശാസ്ത്രജ്ഞർ പുറത്തേക്ക് വരുന്ന വാതകം കത്തിച്ചു കളയാനായി തീരുമാനിച്ചു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ കുഴിയിലെ വാതകം കത്തിത്തീരുമെന്നായിരുന്നു അവർ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ 50 വർഷത്തിലേറെയായി ഈ ഗർത്തത്തിൽ വാതകം കത്തുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ നിർത്താതെയുള്ള തീ കത്തൽ കാരണമാണ് ഈ ഗർത്തത്തെ നരകത്തിന്റെ വാതിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
Discussion about this post