കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ തകർന്നടിഞ്ഞ് ശ്രീലങ്ക. ഇന്ത്യക്ക് 10 വിക്കറ്റ് ജയം. മുഹമ്മദ് സിറാജിന്റെ അവിസ്മരീണ പ്രകടനത്തിൽ ലങ്കൻ താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. ആറ് വിക്കറ്റ് ആണ് ഫൈനലിൽ സിറാജ് നേടിയത്. 15.2 ഓവറില്‍ ലങ്കയുടെ എല്ലാ താരങ്ങളും പുറത്തായി. ഫൈനലിൽ 50 റൺസ് മാത്രമാണ് ശ്രീലങ്കയ്ക്ക് എടുക്കാനായി കഴിഞ്ഞത്. തുടർന്ന് ബാറ്റിംഗിന് എത്തിയ ഇന്ത്യ 10 വിക്കറ്റിന് ഏഷ്യ കപ്പ് സ്വന്തമാക്കി.
ഹാര്‍ദിക് പാണ്ഡ്യ നേടിയ മൂന്നു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി. ജസ്പ്രിത് ബുമ്രയും ഒരു വിക്കറ്റ് നേടി. ലങ്കയുടെ പല താരങ്ങളും രണ്ടക്കം പോലും തികക്കാതെയാണ് പുറത്തായത്. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്ത 13 റൺസും നേടി. മറ്റു താരങ്ങൾക്ക് ഒന്നും തന്നെ റൺസിൽ രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല.
മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ ബുമ്ര പുറത്താക്കി. രണ്ടാം ഓവറിൽ സിറാജിന്റെ മികച്ച ബൗളിംഗിൽ ലങ്കൻ താരങ്ങൾക്ക് റൺസ് ഒന്നും നേടാൻ കഴിഞ്ഞില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ നേടി. നാലാം ഓവർ അക്ഷരാർത്ഥത്തിൽ മുഹമ്മദ് സിറാജിന്റെ വിളയാട്ടം ആയിരുന്നു. ആദ്യ പന്തില്‍ പതും നിസ്സങ്ക, മൂന്നാം പന്തില്‍ സദീര സമരവിക്രമ, നാലാം പന്തില്‍ ചരിത് അസലങ്ക എന്നിവരെ സിറാജ് പുറത്താക്കി. അഞ്ചാം പന്തിൽ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ തന്നെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകൾ കൂടി നേടിയതോടെ ശ്രീലങ്കയുടെ തകർച്ച പൂർണമായി.
Discussion about this post