ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കവിയും നൊബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന് മറ്റൊരു ആദരവ് കൂടി. ടാഗോറിന്റെ സ്വന്തം ശാന്തിനികേതനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് യുനെസ്കോയുടെ പുതിയ തീരുമാനം.
രവീന്ദ്രനാഥ ടാഗോർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ശാന്തി നികേതനിൽ ആയിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്. ഈ സാംസ്കാരിക കേന്ദ്രത്തിന് യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു. ബംഗാളിലെ ഏക കേന്ദ്ര സർവ്വകലാശാലയാണ് ശാന്തിനികേതനിലെ വിശ്വഭാരതി. പ്രധാനമന്ത്രിയാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ.
കവിയും തത്ത്വചിന്തകനുമായ ടാഗോർ 1901 ലാണ് ശാന്തിനികേതൻ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ദേബേന്ദ്രനാഥ് ടാഗോർ ഒരു ആശ്രമം ആയിരുന്നു ശാന്തിനികേതൻ ആയി മാറിയത്. പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു റെസിഡൻഷ്യൽ സ്കൂളും കലയുടെ കേന്ദ്രവുമായിട്ടായിരുന്നു ശാന്തിനികേതന്റെ ആരംഭം. പിന്നീട് 1921ൽ ശാന്തിനികേതനിൽ ഒരു ‘ലോക സർവ്വകലാശാല’ ആയാണ് വിശ്വഭാരതി സ്ഥാപിക്കപ്പെട്ടത്.
Discussion about this post