തിരുവനന്തപുരം: തമിഴ്‌നാട് കോതയാർ വനമേഖലയ്ക്ക് സമീപം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറി. മൂന്ന് ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്പൻ വാഴക്കൃഷിയും വീടും ഭാഗികമായി തകർത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചിരുന്നില്ല. ആന മദപ്പാടിലാണെന്നും കേരളത്തിലേക്ക് എത്തില്ലെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. മൂന്ന് ദിവസം മാഞ്ചോല മേഖലയിൽ ഭീതിപരത്തിയ ശേഷമാണ് അരിക്കൊമ്പൻ പഴയ ആവാസ കേന്ദ്രമായ കോതയാറിലേക്ക് നീങ്ങിയത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറിൽ നിന്ന് ഏകദേശം അറുപത് കിലോമീറ്റർ അകലെയാണ് കോതയാർ. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് വനപാലകസംഘം ഏറെ പണിപ്പെട്ട് അരിക്കൊമ്പനെ കാടുകയറ്റിയത്. മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ കോതയാറിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ മാഞ്ചോലയിൽ എത്തിയത്.
മാഞ്ചോലയിൽ തേയില ഫാക്ടറിയോട് ചേർന്ന് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഉള്ള ഭാഗത്ത് എത്തിയ ആന വാഴത്തോട്ടവും ഒരു വീടും ഭാഗികമായി നശിപ്പിച്ചിരുന്നു. മൃഗഡോക്ടർ ഉൾപ്പെടെ 45 പേരടങ്ങുന്ന വനപാലകസംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ഒരു ദിവസം 10 കിലോമീറ്ററിലേറെ ദൂരമാണ് ആന സഞ്ചരിക്കുന്നത്.
Discussion about this post