എറണാകുളം : കൈക്കൂലി വാങ്ങിയതിന് കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പരിശോധനയ്ക്കായി വിജിലൻസ് എത്തിയപ്പോൾ ഇയാളുടെ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിൻ ആണ് കൈക്കൂലി വാങ്ങിയ പണമടക്കം പിടിയിലായത്. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കായി ഒരു ഓഫീസ് തുടങ്ങുന്നതിനായി ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷ നൽകിയപ്പോൾ തന്നെ 900 രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. സർട്ടിഫിക്കറ്റ് നൽകാൻ 2000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ടതിനെ കുറിച്ച് മിമിക്രി കലാകാരന്മാരുടെ സംഘടന വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നൽകിയ നോട്ടുകൾ ആണ് ഇവർ സുമിന് നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സുമിൻ ഇവരിൽ നിന്നും പണം വാങ്ങിയ ഉടനെ തന്നെ വിജിലൻസ് പരിശോധനയ്ക്കായി എത്തുകയായിരുന്നു. എന്നാൽ വിജിലൻസിനെ കണ്ടതോടെ ഇയാൾ പണം ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചു.
രക്ഷപ്പെടാനുള്ള മാർഗങ്ങൾ എല്ലാം നോക്കിയെങ്കിലും ഒടുവിൽ വിജിലൻസ് ഇയാളെ കയ്യോടെ പൊക്കി. ചെരുപ്പിനുള്ളിൽ നിന്നും 2000 രൂപയും കണ്ടെടുത്തു. പ്രതിയെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉദയംപേരൂർ ഉള്ള ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post