ഒട്ടാവ : കനേഡിയൻ പാർലമെന്റിൽ നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച സംഭവത്തിൽ മാപ്പുമായി ട്രൂഡോ സർക്കാർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജൂതരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ട്രൂഡോ സർക്കാരിന് മാപ്പ് പറയേണ്ടി വന്നത്. സംഭവം തീർത്തും ലജ്ജാകരമായിപ്പോയെന്ന് ജസ്റ്റിൻ ട്രൂഡോ ഏറ്റു പറച്ചിൽ നടത്തി. സംഭവത്തിൽ കാനഡ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ടയും ക്ഷമാപണം നടത്തി.
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്ക് വേണ്ടി പോരാടിയ യോദ്ധാവിനെയായിരുന്നു കനേഡിയൻ പാർലമെന്റ് ആദരിച്ചിരുന്നത്. ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ കാനഡ സന്ദർശന വേളയിലായിരുന്നു 98 വയസുള്ള കുടിയേറ്റക്കാരൻ യാരോസ്ലാവ് ഹുങ്കയ്ക്ക് കനേഡിയൻ പാർലമെന്റിൽ ആദരവ് അർപ്പിച്ചത്. ഉക്രേനിയൻ സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തിയെന്നാണ് യാരോസ്ലാവ് ഹുങ്കയെ സെലെൻസ്‌കി വിശേഷിപ്പിച്ചത്. നാസി സൈനിക വിഭാഗമായ എസ്എസിന്റെ 14-ാമത് വാഫെൻ ഗ്രനേഡിയർ ഡിവിഷനിൽ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഹുങ്ക എന്ന വാർത്ത പുറത്തുവന്നതോടെ വിവിധ ജൂത ഗ്രൂപ്പുകൾ കനേഡിയൻ പാർലമെന്റിലെ ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.
ബാലറസ് അടക്കമുള്ള നിരവധി രാജ്യങ്ങൾ കനേഡിയൻ സർക്കാർ ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാനഡയിലെ ജൂത ഗ്രൂപ്പുകൾക്കിടയിലും സംഭവം വലിയ പ്രതിഷേധം ഉണ്ടാക്കി. ഹുങ്കയെ ശരിയായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടതിന് ട്രൂഡോ ഭരണകൂടത്തെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവുകളും ആക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ കാനഡ സർക്കാരിനും ട്രൂഡോക്കും മാപ്പ് പറയേണ്ടതായി വന്നത്.
Discussion about this post