ചെന്നൈ: നിർണായകമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ ഭക്ഷ്യസുരക്ഷയുടെ പാതയിലൂടെ കൈപിടിച്ച് നടത്തിയ മാർഗ ദർശി. അന്തരിച്ച ഡോ. എംഎസ് വിശ്വനാഥനെന്ന പേരിനെ ഇങ്ങനെ വ്യാഖ്യാനിക്കാം. ചരിത്രം പരിശോധിക്കുമ്പോൾ ഇതിനുള്ള തെളിവുകളും വ്യക്തം. തമിഴ്‌നാട്ടിൽ ജനിച്ച് വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്വാമിനാഥനിലെ കൃഷിയോടുള്ള താത്പര്യത്തിന്റെ വേരുകൾ ആഴ്ന്ന് കിടക്കുന്നത് ഇങ്ങ് കുട്ടനാട്ടിലാണ്. രാജ്യത്തെ ഭക്ഷ്യ സുരക്ഷയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് ബലം നൽകിയതും ഈ വേരുകൾ തന്നെ.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പാണ് യഥാർത്ഥത്തിൽ സ്വാമിനാഥന്റെ ജന്മദേശം. പേരിലും ഇത് ചേർത്തിട്ടുണ്ട്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് എംഎസ് സ്വാമിനാഥന്റെ മുഴുവൻ പേര്. മങ്കൊമ്പ് കൊട്ടാരമഠത്തിലാൽ വേരുകളുള്ള അദ്ദേഹം 1925 ഓഗസ്റ്റ് ഏഴിന് ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി കുംഭകോണത്ത് ആയിരുന്നു ജനിച്ചത്.
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നായിരുന്നു സ്വാമിനാഥന്റെ പിതാവ് സാംബശിവൻ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ജോലിയ്ക്കായി തമിഴ്‌നാട് തന്നെ തിരഞ്ഞെടുത്തു. വിവാഹ ശേഷവും അദ്ദേഹം അവിടെ തുടർന്നു. സാംബശിവൻ- തങ്കമണി ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമനായിട്ടായിരുന്നു സ്വാമിനാഥന്റെ ജനനം.
പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കിയത് കുംഭകോണത്ത് ആയിരുന്നു. ഈ സമയങ്ങളിൽ എല്ലാ അവധികൾക്കും സ്വാമിനാഥൻ മങ്കൊമ്പിലെ തറവാട്ടിലെത്തും. ഇവിടുത്തെ കാർഷിക സംസ്‌കാരമായിരുന്നു അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയത്. പഠനത്തിനായി വിദേശത്തേക്ക് പോയതോടെ തറവാടുമായുള്ള ബന്ധം മുറിഞ്ഞെങ്കിലും പിന്നീട് കൃഷിയെ സ്‌നേഹിക്കുന്ന കുട്ടനാട്ടുകാരന്റെ കഠിനാധ്വാനത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു രാജ്യം കണ്ടത്.
Discussion about this post