ലക്‌നൗ: നബി ദിന ഘോഷയാത്രയ്ക്കിടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഘോഷയാത്രയിൽ പങ്കെടുത്ത 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കുശിനഗർ ജില്ലയിൽ ഇന്നലെ ആയിരുന്നു സംഭവം.
കല്ലേറിന് പിന്നാലെ ആക്രമണത്തിന് ഇരയായ കുടുംബങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് സൂചന. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. സംഭവത്തിൽ ആദ്യം ആറ് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു ബാക്കിയുള്ളവരെ പോലീസ് തിരിച്ചറിഞ്ഞത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ഘോഷയാത്ര. ഹിന്ദു ഭൂരിപക്ഷ മേഖലയിലൂടെ യാത്ര കടന്നു പോകുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്. ഇതിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ചില സംഘർഷങ്ങളും ഉണ്ടായി. എന്നാൽ ഇത് പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്.
Discussion about this post