പാട്ന : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങളെ ഇപ്പോൾ പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് ഉപരാഷ്ട്രപതി. ബീഹാറിലെ നളന്ദ സർവകലാശാലയിലെ സംവാദ സദസ്സിൽ പങ്കെടുക്കവെ ആണ് ഉപരാഷ്ട്രപതി രാജസ്ഥാൻ മുഖ്യമന്ത്രിയെ വിമർശിച്ചത്.
ഒരു വ്യക്തി എത്ര ഉയർന്ന സ്ഥാനം വഹിക്കുന്നുവോ അത്രയും അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി സൂചിപ്പിച്ചു. “രാഷ്ട്രീയ കണ്ണടയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ കാണുന്നത് സാംസ്കാരിക മര്യാദയ്ക്ക് ചേർന്നതല്ല. ചിലർ ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. ഇങ്ങനെ ചെയ്യുന്നത് സത്യത്തിൽ ആശങ്കാജനകമാണ്. ഇത്തരം പെരുമാറ്റം നമ്മുടെ സാംസ്കാരിക പൈതൃകത്തിന് വിരുദ്ധമാണ്.
രാഷ്ട്രീയ നേട്ടത്തിനായി ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ല.” എന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഉപരാഷ്ട്രപതിയുടെ രാജസ്ഥാൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് അശോക് ഗെഹ്ലോട്ട് വിമർശനം ഉന്നയിച്ചിരുന്നത്. ഉപരാഷ്ട്രപതി ഇടയ്ക്കിടെ രാജസ്ഥാൻ സന്ദർശിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഗെഹ്ലോട്ട് സൂചിപ്പിച്ചിരുന്നത്. “ഈ വർഷം പ്രധാനമന്ത്രി 9 തവണ രാജസ്ഥാൻ സന്ദർശിച്ചു. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു. എന്നാൽ ഉപരാഷ്ട്രപതിയും എന്തിനാണ് ഇടയ്ക്കിടെ രാജസ്ഥാൻ സന്ദർശനം നടത്തുന്നത്?” എന്നാണ് അശോക് ഗെഹ്ലോട്ട് ചോദ്യം ചെയ്തത്.
Discussion about this post