വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ട് ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണ് കാനഡയെന്ന് എസ് ജയ്ശങ്കർ കുറ്റപ്പെടുത്തി. യുഎസിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായും ഇക്കാര്യം ചർച്ച ചെയ്തതായി സ്ഥിരീകരിച്ചു.
ഇന്ത്യയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചിട്ട് ഇത്രയും ദിവസമായിട്ടും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഒരു തെളിവും പുറത്തുവിടാൻ കഴിഞ്ഞിട്ടില്ലെന്ന് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. കാനഡ നേരത്തെ സ്വകാര്യമായും പിന്നീട് പരസ്യമായും ഇക്കാര്യം ഉന്നയിച്ചു. ഇന്ത്യയുടെ നയവുമായി ചേർന്നു നിൽക്കുന്ന സമീപനമല്ല അതെന്നും കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കാമെന്നുമായിരുന്നു മറുപടി നൽകിയത്. അതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിൽക്കുന്നതെന്നും എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഇന്ന് കാനഡയിലെ ഇന്ത്യൻ എംബസിയിലെയോ കോൺസുലേറ്റിലെയോ ജീവനക്കാരും നയതന്ത്ര പ്രതിനിധികളും പോലും സുരക്ഷിതരല്ലെന്ന് എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. പരസ്യമായി അവരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ വീസ പ്രൊസസ് പോലും താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർബന്ധിതമായെന്നും ജയ്ശങ്കർ പറഞ്ഞു.
കനേഡിയൻ രാഷ്ട്രീയത്തിന്റെ നിർബന്ധിതാവസ്ഥയിലാകും ഇത്തരം ഭീകരർക്ക് അവിടെ പ്രവർത്തിക്കാൻ ഇടം ഒരുക്കി കൊടുക്കുന്നത്. കാനഡ അനുവദിക്കുന്നതുകൊണ്ടാണത്. കലാപത്തിനായി തുറന്ന് വാദിക്കുന്നവരാണ് ഇവരെന്നും ജയ്ശങ്കർ പറഞ്ഞു.
Discussion about this post