ഹൈദരാബാദ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിൽ. 13,500 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. പൂർത്തിയായ വിവിധ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും.
ഉച്ചയോടെയാകും അദ്ദേഹം സംസ്ഥാനത്ത് എത്തുക. രണ്ട് മണിയോടെ മഹാബുബ്‌നഗറിലെത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സ്വീകരിക്കും. മഹാബുബ്‌നഗറിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. റെയിൽ, റോഡ്, പൊട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുടെ വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നത്. പരിപാടിയിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് പുതുതായി ആരംഭിച്ച തീവണ്ടി സർവ്വീസിന് തുടക്കമിടും. വീഡിയോ കോൺഫറൻസിംഗിലൂടെയാകും ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കുക.
നാഗ്പൂർ- വിജയവാഡ സാമ്പത്തിക ഇടനാഴിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. 6,400 കോടി രൂപ ചിലവിട്ടാണ് ഇതിന്റെ നിർമ്മാണം. ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വാറങ്കലിനും ഖമ്മത്തിനും ഇടയിലുള്ള യാത്ര ദൂരം 14 കിലോ മീറ്ററായി കുറയും.
ഇതിന് പുറമേ 2,460 കോടി രൂപ ചിലവിട്ട് സൂര്യപ്പേട്ട് നിന്നും ഖമ്മാമിലേക്ക് നിർമ്മിച്ചഋ 59 കിലോ മീറ്റർ നാലുവരി പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. 500 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ജാക്‌ലയർ – കൃഷ്ണ ന്യൂ റെയിൽവേ ലൈൻ രാജ്യത്തിന് സമർപ്പിക്കും. പുതിയ ഓയിൽ, ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയ്ക്കും തുടക്കമിടും. ഹസ്സനിൽ നിന്നും ചെർലാപ്പള്ളിയിലേക്കുള്ള എൽജിപി പൈപ്പ്‌ലൈൻ പ്രൊജക്ടിന് പ്രധാനമന്ത്രി തുടക്കമിടും. 2170 കോടി രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മൾട്ടി പ്രൊഡക്ട് പെട്രോളിയം പൈപ്പ് പദ്ധതിയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും.
Discussion about this post