നിരവധി കോട്ടകൾ കൊണ്ട് സമൃദ്ധമാണ് രാജസ്ഥാൻ. ധാരാളം വിദേശ വിനോദ സഞ്ചാരികളും ഈ കോട്ടകൾ കാണാനായി എത്താറുണ്ട്. ആഢ്യത്വം കൊണ്ട് ആരുടെയും മനം മയക്കുന്നവയാണ് ഈ പുരാതന കോട്ടകൾ. എന്നാൽ പ്രേതബാധയുടെ പേരിലും പ്രസിദ്ധമായ ഒരു കോട്ട രാജസ്ഥാനിലുണ്ട്. രാത്രികളിൽ ആത്മാക്കൾ ചുറ്റി സഞ്ചരിക്കുന്ന പ്രേത കോട്ടയാണ് രാജസ്ഥാനിലെ ഭാൻഗഡ് കോട്ട എന്നാണ് അറിയപ്പെടുന്നത്.
പ്രേതബാധയുള്ള ഒരു സ്ഥലം ആയാണ് ഈ കോട്ട അറിയപ്പെടുന്നത്. അതിനാൽ തന്നെ സന്ധ്യക്ക് ശേഷം ഈ പരിസരത്തേക്ക് ആർക്കും തന്നെ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ പകൽ സമയങ്ങളിൽ ധാരാളം വിനോദസഞ്ചാരികൾ ഈ കോട്ട സന്ദർശിക്കാനായി എത്താറുണ്ട്. കോട്ടയ്ക്കുള്ളിൽ ഒരു അസാധാരണമായ പ്രകമ്പനവും പേടിപ്പിക്കുന്ന ചില ശബ്ദങ്ങളും കേൾക്കാൻ കഴിയുന്നതായി അനുഭവപ്പെട്ടതായി ഇവിടം സന്ദർശിച്ചിട്ടുള്ള പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചില സന്ദർശകർ ആരോ പിന്തുടരുന്നതുപോലെയുള്ള വിചിത്രമായ അനുഭവം ഉണ്ടായതായും വെളിപ്പെടുത്തി. കൂടുതൽ സമയം ഇവിടെ കിടന്നു കറങ്ങുന്നത് എന്താ ഒരു നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.
രാജസ്ഥാനിലെ ജയ്പൂരിനും അൽവാറിനും ഇടയിലാണ് ഭാൻഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ കോട്ട നല്ല പച്ചപ്പും ശാന്തതയുമുള്ള മനോഹരമായ ഒരു പ്രദേശമാണ്. മുഗൾ ജനറലായിരുന്ന അംബറിലെ മാൻ സിങ്ങിന്റെ ഇളയ സഹോദരൻ മധോ സിംഗ് ആണ് ഭാൻഗഡ് കോട്ട നിർമിച്ചത്. ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ കോട്ട.
കോട്ടയിലെ പ്രേതബാധയെ വെല്ലുവിളിച്ച ചിലർക്ക് ഭയാനകമായ അനുഭവങ്ങൾ ഉണ്ടായതോടുകൂടിയാണ് ഈ കോട്ട കൂടുതൽ പ്രശസ്തമാകുന്നത്. ഒരിക്കൽ മൂന്ന് യുവാക്കൾ സൂര്യാസ്തമയത്തിന് ശേഷം ഭാൻഗഡ് കോട്ടയിൽ ശരിക്കും പ്രേതബാധയുണ്ടോ എന്ന് പരിശോധിക്കനായി എത്തി. ഇവരിൽ ഒരാൾ കോട്ടയിലെ കിണറ്റിൽ വീഴുകയും മറ്റു കൂട്ടുകാർ ഓടിയെത്തി ഇയാളെ രക്ഷിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഈ മൂന്ന് പേരും ഒരു റോഡപകടത്തിൽ മരിച്ചതായി പറയപ്പെടുന്നു. കോട്ടയെപ്പറ്റിയുള്ള പ്രേത കഥകളെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി സന്ദർശകർ ഈ കോട്ട കാണാനായി എത്താറുണ്ട്. ഭാൻഗഡ് കോട്ടയെ കുറിച്ച് നിരവധി ഡോക്യുമെന്ററികളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post