കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ, തെളിവുകൾ നശിപ്പിക്കാനും കേസ് ഒതുക്കിതീർക്കാനും നടന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് വ്യക്തമാക്കി കൊൽക്കത്ത ഹൈക്കോടതി. സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകി കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ജോയിന്റ് ഡയറക്ടറുടെ (ഈസ്റ്റ്) മേൽനോട്ടത്തിൽ രൂപീകരിക്കുന്ന മൂന്നംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടർ ഓഗസ്റ്റ് 9-ന് രാത്രി ആശുപത്രിയിൽ വെച്ച് ഭക്ഷണം കഴിച്ചത് മുതൽ, അടുത്ത ദിവസം വൈകുന്നേരം മൃതദേഹം സംസ്കരിക്കുന്നത് വരെയുള്ള മുഴുവൻ സംഭവവികാസങ്ങളും സി.ബി.ഐയുടെ ഈ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന വിശദമായ സ്റ്റാറ്റസ് റിപ്പോർട്ട് ജൂൺ 25-നകം സമർപ്പിക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച ആർ.ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിജിത് മണ്ഡൽ എന്നിവരെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, പശ്ചിമ ബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.








