അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ മരുമകളും ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ മുൻ ഭാര്യയുമായ വനേസ ട്രംപിന് (48) സ്തനാർബുദം സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ വനേസ തന്നെയാണ് തനിക്ക് രോഗം ബാധിച്ച വിവരം പങ്കുവെച്ചത്.
ആരും പ്രതീക്ഷിക്കാത്ത ഒരു വാർത്തയാണിതെന്നും എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം കൃത്യമായ ചികിത്സാ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും അവർ അറിയിച്ചു. ഈ ആഴ്ച ആദ്യം ഒരു മെഡിക്കൽ സർജറിക്ക് വനേസ വിധേയയായിരുന്നു. ഇതിന് സഹായിച്ച മെഡിക്കൽ സംഘത്തിന് അവർ നന്ദി രേഖപ്പെടുത്തി.
തന്റെ മക്കളുടെയും കുടുംബത്തിന്റെയും സ്നേഹവും പിന്തുണയും തനിക്ക് കരുത്ത് നൽകുന്നുണ്ടെന്നും വനേസ കുറിച്ചു. നിലവിൽ ആരോഗ്യത്തിലും സുഖം പ്രാപിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനാൽ ഈ സമയത്ത് സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഇവാൻക ട്രംപ് അടക്കമുള്ള നിരവധി പ്രമുഖർ വനേസയ്ക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു രംഗത്തെത്തിയിട്ടുണ്ട്.
2005-ൽ ഡൊണാൾഡ് ട്രംപ് ജൂനിയറിനെ വിവാഹം കഴിച്ച വനേസ 2018 ലാണ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ അഞ്ച് കുട്ടികളുണ്ട്. പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സുമായി വനേസ നിലവിൽ പ്രണയത്തിലാണ്.
വനേസ ട്രംപ് ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവെച്ചിരുന്നു, വാക്കുകളിങ്ങനെ
“ആരും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകളാണിത്. എന്നാൽ ഈ ആഴ്ച ആദ്യം നടത്തിയ ഒരു മെഡിക്കൽ സർജറിക്ക് ശേഷം, എനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം ഞാൻ പങ്കുവെക്കുകയാണ്. ഡോക്ടർമാരുടെ മികച്ചൊരു സംഘം എനിക്കൊപ്പമുണ്ട്, കൃത്യമായ ഒരു ചികിത്സാ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ്.
എന്റെ മക്കളുടെയും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെയും സ്നേഹവും പിന്തുണയുമാണ് ഇപ്പോൾ എന്റെ കരുത്ത്. നിലവിൽ എന്റെ ആരോഗ്യ കാര്യങ്ങളിലും സുഖം പ്രാപിക്കുന്നതിലുമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”
തന്റെ അഞ്ച് മക്കളുടെ പിന്തുണയെക്കുറിച്ചും, ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ ഈ കുറിപ്പിൽ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്












