അഞ്ച് വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക പര്യടനം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. സന്ദർശനവേളയിൽ ലോകനേതാക്കൾക്ക് ഭാരതത്തിന്റെ പരമ്പരാഗത കൈവേലകളും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന സവിശേഷമായ ഉപഹാരങ്ങൾ പ്രധാനമന്ത്രി സമ്മാനിച്ചു.
ജോർജ്ജിയ മെലോണിക്ക് അദ്ദേഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ‘മെലഡി’ (Melody) ടോഫികളുടെ പാക്കറ്റിനൊപ്പം അസമിൽ നിന്നുള്ള പ്രശസ്തമായ ഏരി സിൽക്ക് സ്റ്റോളും (Eri Silk Stole), മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന അപൂർവ്വ പുഷ്പമായ ഷിരുയ് ലില്ലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഷിരുയ് ലില്ലി സിൽക്ക് സ്റ്റോളും പ്രധാനമന്ത്രി സമ്മാനിച്ചു.
പ്രസിഡന്റ് സെർജിയോ മറ്ററെല്ലയ്ക്ക് ആകട്ടെ ആഗ്രയിലെ കരകൗശല വിദഗ്ധർ നിർമ്മിച്ച മാർബിൾ ഇൻലേ ബോക്സും പണ്ഡിറ്റ് ഭീംസെൻ ജോഷി, എം.എസ്. സുബ്ബുലക്ഷ്മി എന്നിവരുടെ ക്ലാസിക്കൽ സംഗീത സിഡികളും സമ്മാനിച്ചു. താജ്മഹലിൽ ഉപയോഗിച്ചിരിക്കുന്ന ഇതേ ‘പിത്ര ദുര’ നിർമ്മാണ ശൈലി യഥാർത്ഥത്തിൽ ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്നും ഭാരതീയർ സ്വീകരിച്ചതാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്, ഗുജറാത്തിന്റെ പരമ്പരാഗത രോഗൻ പെയിന്റിംഗും ഭാരതത്തിന്റെ സ്വന്തം ഉൾനാടൻ രുചികളായ കേസർ മാമ്പഴങ്ങളും മേഘാലയയിൽ നിന്നുള്ള കൈതച്ചക്കകളും സമ്മാനിച്ചു.
നോർവേ സന്ദർശനവേളയിൽ അവിടുത്തെ നേതൃത്വത്തിന് ഭാരതത്തിന്റെ പരമ്പരാഗത കരകൗശല വിസ്മയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്. നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറിന് സിക്കിമിലെ മനോഹരമായ ഓർക്കിഡ് പെയിന്റിംഗുകളും, ഹാക്കോൺ രാജകുമാരന് ഖഗോള രൂപങ്ങൾ ചിത്രീകരിച്ച ആകർഷകമായ കലങ്കാരി വർക്കും അദ്ദേഹം സമ്മാനിച്ചു. ഒപ്പം സോണിയ രാജ്ഞിക്ക് ഒഡീഷയുടെ പുരാതന പരമ്പരാഗത കലാവൈഭവമായ താലപത്ര പട്ടുചിത്രയും കൈമാറി ഭാരതീയ കലകളെ ആഗോളവേദിയിൽ പ്രകീർത്തിച്ചു.
സ്വീഡനിൽ എത്തിയ പ്രധാനമന്ത്രി, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണ് ശാന്തിനികേതൻ ഹാൻഡ്ക്രാഫ്റ്റഡ് ലെതർ ബാഗ്, രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത കൃതികൾ, മണിപ്പൂരിൽ നിന്നുള്ള പ്രശസ്തമായ ലോക്തക് ചായ, ലഡാക്കിൽ നിന്നുള്ള പരമ്പരാഗത പഷ്മിന ഷാൾ എന്നിവയാണ് ഉപഹാരമായി നൽകിയത്. കൂടാതെ, വിക്ടോറിയ രാജകുമാരിക്ക് തന്റെ സ്വന്തം പുസ്തകമായ ‘കൺവീനിയന്റ് ആക്ഷൻ: കണ്ടിന്യൂയിറ്റി ഫോർ ചേഞ്ച്’ എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും അദ്ദേഹം സമ്മാനിച്ചു.
നെതർലൻഡ്‌സ് സന്ദർശനത്തിൽ വില്യം അലക്സാണ്ടർ രാജാവിനെയും മാക്സിമ രാജ്ഞിയെയും ജയ്പൂരിന്റെ ഐക്കണിക് ബ്ലൂ പോട്ടറി ഉൽപ്പന്നങ്ങളും പ്രശസ്തമായ മീനാകാരി, കുന്ദൻ കമ്മലുകളും നൽകിയാണ് ആദരിച്ചത്. മരുഭൂമി സംസ്ഥാനത്തിന്റെ ഊർജ്ജസ്വലമായ കലാപൈതൃകത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു ഈ സമ്മാനങ്ങൾ. തുടർന്ന് നടന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയ്ക്ക് രാജസ്ഥാനിലെ പ്രശസ്തമായ ‘കമൽ തലായ് പിച്ചവായ്’ പെയിന്റിംഗും, ഐസ്‌ലാൻഡ് പ്രധാനമന്ത്രി ക്രിസ്‌ട്രൂൺ ഫ്രോസ്റ്റാഡോട്ടിറിന് ടെൻസിങ് നോർഗെ ചരിത്രപരമായ എവറസ്റ്റ് ദൌത്യത്തിൽ ഉപയോഗിച്ച ഐസ് ആക്സിന്റെ മാതൃകയും പ്രധാനമന്ത്രി സമ്മാനിച്ചു.
ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് ഡെക്കാൻ മേഖലയുടെ ലോഹസംസ്കരണ മികവ് തെളിയിക്കുന്ന വെള്ളി കൊണ്ടുള്ള മനോഹരമായ ‘ബിദ്രി’ വെയ്സ് നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി സാംസ്കാരിക കൈമാറ്റത്തിന്റെ ഈ വിദേശ പര്യടനം പൂർത്തിയാക്കിയത്.








