ഡൽഹിയിലെ ബറ്റ്‌ല ഹൗസ് മേഖലയിൽ 23 വയസ്സുകാരിയായ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായിട്ടാണ് വാർത്തകൾ വരുന്നത്.
യുവതി പോലീസിൽ നൽകിയ പരാതി പ്രകാരം, 2021-ൽ സോഷ്യൽ മീഡിയ വഴിയാണ് പ്രതികളിലൊരാളായ യുവാവിനെ പരിചയപ്പെടുന്നത്. താൻ ഒരു സമ്പന്ന ഹൈന്ദവ കുടുംബാംഗമാണെന്നും പേര് ‘സാഹിൽ’ എന്നാണെന്നുമാണ് ഇയാൾ യുവതിയെ ധരിപ്പിച്ചത്. യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ വിശ്വസിപ്പിച്ചു. എന്നാൽ പിന്നീടാണ് ഇയാളുടെ യഥാർത്ഥ പേര് ‘ഫഹീം’ എന്നാണെന്ന് യുവതി തിരിച്ചറിയുന്നത്.
2022-ൽ യുവതിയെ ബറ്റ്‌ല ഹൗസിലേക്ക് വിളിച്ചുവരുത്തുകയും അവിടെവെച്ച് നിരവധി പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. യുവതിയുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ പീഡനദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് പ്രതികൾ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു.
യുവതിയെ പിന്നീട് മീററ്റിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ചും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. ഫഹീമും ബന്ധുക്കളും അനധികൃത ആയുധക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നവരാണെന്ന് യുവതി പറയുന്നു. “എന്നെ ഭയപ്പെടുത്താനായി ഇയാൾ എന്റെ ശരീരം മുഴുവൻ രക്തത്തിൽ മുക്കുമായിരുന്നു. എന്റെ മേൽ മൃഗങ്ങളുടെ മാംസം ചൊരിഞ്ഞാണ് അവർ എന്നെ പേടിപ്പിച്ചിരുന്നത്,” യുവതി പരാതിയിൽ പറഞ്ഞു.
തസ്‌ലീം മൗലവി എന്ന് തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തിയും തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മതം മാറാൻ കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ആദ്യത്തെ അതിക്രമം നടന്നത് ജാമിയ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബറ്റ്‌ല ഹൗസ് മേഖലയിലായതിനാൽ സൌത്ത് ഈസ്റ്റ് ഡൽഹി പോലീസ് അവിടെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തു. കേസിൽ ഇതുവരെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയായ ഫഹീമിനെ 2025-ൽ ഗുരുഗ്രാം പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തതോടെയാണ് ദൃശ്യങ്ങൾ ഇനി പുറത്തുപോകില്ലെന്ന ധൈര്യത്തിൽ യുവതി പരാതി നൽകാൻ മുന്നോട്ടുവന്നത്.








