തിരുവനന്തപുരം : ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാനാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അല്ലാതെ ബാങ്കിനെ നിയന്ത്രിക്കുന്നത് സി പി എം അല്ലെന്നും മുരളീധരൻ പറഞ്ഞു.
ബാങ്കിന്റെ പ്രസിഡന്റ് ചുമതല വഹിക്കുന്നവർ പ്രാഥമികമായി ചില കാര്യങ്ങൾ മനസിലാക്കണം. റിസർവ് ബാങ്കുമായി ബന്ധപ്പെട്ടാണ് ബാങ്കുകൾ പ്രവർത്തിക്കുന്നതെന്ന് കേരള ബാങ്കിന് നേതൃത്വം നൽകുന്നവർ ആദ്യം പറയണം. തട്ടിപ്പ് നടത്തിയത് സി പി എം ആണ്. അതിനു പരിഹാരം കാണേണ്ടതും അവർ തന്നെയാണ്. അല്ലാതെ കേരള ബാങ്കിനെ ഉപയോഗിച്ച് കൊണ്ടല്ല തട്ടിപ്പിന് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പകരം തട്ടിപ്പ് നടത്തിയ എ സി മൊയ്തീന്റേയോ അരവിന്ദാക്ഷന്റെയോ വസ്തുവകകളിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി അധ്വാനിച്ച് ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് യാത്ര നടത്തുന്നത്. കള്ളപ്പണം ചിലവാക്കാൻ വേണ്ടി യാത്ര നടത്തുന്നത് സി പി എമ്മിന്റെ ശീലമായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു. എന്താണ് പറയുന്നതെന്ന് വെളിവില്ലാത്ത ആളാണ് എം വി ഗോവിന്ദൻ. തലേ ദിവസം പറയുന്നത് പിറ്റേ ദിവസം അദ്ദേഹത്തിന് ഓർമ ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു. വരുമാനം ഇല്ലാത്ത അരവിന്ദാക്ഷന് എങ്ങനെയാണ് അൻപതു ലക്ഷം കിട്ടിയതെന്ന് ഗോവിന്ദന് അറിയാം. കരുവന്നൂരിൽ നടത്തിയ തട്ടിപ്പ് പാർട്ടി അറിഞ്ഞുകൊണ്ടാണെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ അക്കാര്യം വെളിപ്പെടുത്തിയതാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
Discussion about this post