തിരുവല്ല : തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ മുൻ മാനേജർ പ്രീത സി കെ പണം തിരിച്ചടച്ചു തടിയൂരി. ബാങ്കിലെ മുൻ മാനേജറായ പ്രീതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പണം തിരിച്ചടച്ചത്. തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ നിക്ഷേപക കോടതിയെ സമീപിക്കുക ആയിരുന്നു. സ്ഥിര നിക്ഷേപമായിരുന്ന മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പ്രീത തട്ടി എടുത്തത്. മൂന്ന് ലക്ഷം രൂപയാണിപ്പോൾ പ്രീത തിരിച്ചടച്ചത്. എന്നാൽ മുഴുവൻ തുകയും ലഭിക്കാതെ പരാതി പിൻവലിക്കില്ല എന്ന നിലപാടിലാണ് നിക്ഷേപക.
2015 ൽ പരാതിക്കാരിയായ വിജയലക്ഷ്മി അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 2022 ഒക്ടോബർ മാസത്തിൽ പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ പിൻവലിക്കുന്നതിനായി അപേക്ഷ നൽകി. എന്നാൽ വിജയലക്ഷ്മിയുടെ പക്കൽനിന്നും നിക്ഷേപിച്ചതിന്റെ രേഖകൾ വാങ്ങി വെച്ചതല്ലാതെ ബാങ്കിൽ നിന്നും പണം ലഭിച്ചില്ല. തുടർന്ന് വിജയലക്ഷ്മി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻ മാനേജർ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി അറിയുന്നത്. സി പി എം നേതാവായ ബാങ്ക് ചെയർമാന്റെ അറിവോടെയാണ് പണം തട്ടിയെടുത്തെന്നാണ് പരാതിക്കാരിയുടെ ആരോപണം.
എന്നാൽ തട്ടിപ്പ് നടത്തിയ മാനേജറെ അപ്പോൾ തന്നെ ബാങ്കിൽ നിന്നും പിരിച്ചുവിട്ടു. പരാതിക്കാരിയുടെ നഷ്‌ടമായ മുഴുവൻ പണവും തിരികെ നല്കുമെന്നുമാണ് ബാങ്ക് മാനേജർ നൽകിയ വിശദീകരണം.
Discussion about this post