എറണാകുളം: സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂകൾ നൽകുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഇതിന് പുറേേമ കോടതിയെ സഹായിക്കാൻ അഡ്വ. ശ്യാം പത്മനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
വ്‌ളോഗർമാർ സിനിമ കാണാതെയാണ് നെഗറ്റീവ് റിവ്യൂകൾ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചത്. നെഗറ്റീവ് റിവ്യൂകൾ സിനിമയുടെ വിജയത്തെ ബാധിക്കുന്നുണ്ട്. നെഗറ്റീവ് റിവ്യൂനൽകാതിരിക്കാൻ സംവിധായകരെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുബീൻ റൗഫ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുബീന്റെ ആരോമലിന്റെ ആദ്യ പ്രണയമെന്ന ചിത്രം ഇന്നാണ് റിലീസ്. ഇതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹം ഹർജിയുമായി കോടതിയെ സമീപിച്ചത്.
ചലച്ചിത്ര നിരൂപണം എന്നത് വിശ്വാസ്യതയും അംഗീകാരവുമുള്ള മേഖലയായിരുന്നു. ഇന്ന് സ്മാർട് ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരി വാരിത്തേക്കാൻ കഴിയും. ഈ അവസ്ഥ മാറണം. ഇതിന് പുറമേ സോഷ്യൽ മീഡിയകളിലെ സിനിമാ റിവ്യൂവിന് മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും നിയന്ത്രണം നടപ്പിലാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Discussion about this post